കാൻബറ: വിമാനയാത്രക്കിടെ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന് ആസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് വിമാനത്തിൽ ആജീവനാന്ത വിലക്ക്. ആസ്ട്രേലിയയിൽനിന്ന് യു.എസിലേക്കുള്ള യാത്രക്കിടെ യാത്രക്കാരൻ ഫ്ലൈറ്റ് അറ്റൻഡന്റിനെ കടിച്ച് കീറുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച 2.30ന് മെൽബണിൽനിന്ന് ഡാളസിലേക്ക് പുറപ്പെട്ട ക്യൂ.എഫ് 21 വിമാനത്തിലാണ് സംഭവം.
ന്യൂസിലൻഡ് സ്വദേശിയായ യാത്രക്കാരനാണ് വിമാനത്തിനുള്ളിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചത്. വിമാനത്തിലെ ജീവനക്കാരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത ഇയാൾ തടയാൻചെന്ന ക്യാബിൻ ക്രൂ അംഗത്തിന്റെ കൈയിൽ കടിക്കുകയായിരുന്നു. തുടർന്ന് സഹയാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി.
യാത്രക്കാരന്റെ അതിക്രമത്തെ തുടർന്ന് ഏഴുമണിക്കൂറിന് ശേഷം വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. വിമാനം ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപ്പീറ്റിലെ ഫാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡ് ചെയ്തയുടൻ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെത്തി അക്രമാസക്തനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനത്തിൽ ഇന്ധനം നിറച്ച് 35 മിനിറ്റിന് ശേഷം ഡാളസിലേക്കുള്ള യാത്ര പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്തെത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും വിമാനങ്ങളിലെ മോശം പെരുമാറ്റത്തിൽ സഹിഷ്ണുത കാണിക്കില്ലെന്നും ക്വാണ്ടാസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.