അന്ത്യയാത്രക്കായി ഒത്തുകൂടിയ ജനങ്ങൾ
തെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ വൻ ജനാവലിയോടെ മശ്ഹദിൽ പൂർത്തിയായി. വ്യാഴാഴ്ച മശ്‌ഹദിലെ ഇമാം റെസ പള്ളിയിൽ നടന്ന ചടങ്ങുകളോടെയാണ് ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയായത്. ഇറാൻ മാധ്യമങ്ങളുടെ കണക്കനുസരിച്ച് ഏകദേശം 4.3 കോടി ജനങ്ങളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ലോകം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിലൊന്നായാണ് ഇറാനിലെ സ്റ്റേറ്റ് ടിവി ഖാംനഈയിയുടെ ഖബറടക്കത്തെ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖാംനഈയെ 131 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കിയത്. യു.എസും ഇസ്രായേലും സംയുക്തമായി ഇറാനുനേരെ നടത്തിയ ആക്രമണത്തെ തുടർന്നാണ് സംസ്കാര ചടങ്ങുകൾ ഇത്രയുമധികം വൈകിയത്. ജൂലൈ 4 മുതൽ 9 വരെ നടന്ന സംസ്കാര ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഇറാനിയൻ ജനതയും പങ്കെടുത്തു. തെഹ്‌റാൻ, ഖും, ഇറാഖിലെ നജഫ്, കർബല, മശ്‌ഹദ് എന്നിവിടങ്ങളിലായിയാണ് വിലാപയാത്രകൾ സംഘടിപ്പിച്ചത്.
ഹമാസ്, ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദ്, ലെബനാനിലെ ഹിസ്ബുല്ല, യമനിൽ നിന്നും ഹൂതി വിഭാഗം തുടങ്ങിയ സഖ്യകക്ഷി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖാംനഈയിയുടെ പുത്രന്മാരായ മുസ്തഫ, മെയിസം, മസൂദ് ഖാംനഈ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പിതാവിന്റെ മരണശേഷം പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖാംനഈ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാത്തത് വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ യു.എസ്-ഇസ്രായേൽ ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് ഖാംനഈയിയും മകളും കൊച്ചുമക്കളും കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഖാംനഈയുടെ ഭാര്യ ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ ഇറാന്റെ നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുക്കുകയായിരുന്നു. ആക്രമണം ആരംഭിച്ചത് മുതൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഗൾഫ് മേഖലയിലുടനീളം യുദ്ധസാഹചര്യം സൃഷ്ടിച്ചു. കഴിഞ്ഞ മാസം പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന ചർച്ചകൾക്കായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.