മാഡ്രിഡ്: സ്പെയിനിലെ തെക്കൻ അന്തലൂസിയ മേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. അന്തലൂസിയയിൽ ഇതുവരെയുണ്ടായ ഏറ്റവും മാരകമായ കാട്ടുതീയാണിതെന്ന് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രാജ്യം കടുത്ത ചൂടിൽ ഉരുകുന്നതിനിടയിലാണ് ദുരന്തം പടർന്നു പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അൽമേരിയ പ്രവിശ്യയിലെ ലോസ് ഗല്ലാർഡോസക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ശക്തമായ കാറ്റിനെത്തുടർന്ന് തീ അതിവേഗം തൊട്ടടുത്ത പ്രദേശമായ ബെദാറിലേക്ക് പടരുകയായിരുന്നു. തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 19 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അന്തലൂസിയൻ പ്രാദേശിക നേതാവ് ജുവാൻമ മൊറേനോ അറിയിച്ചു.
പ്രാദേശിക മാധ്യമമായ 'ലാ വോസ് ഡി അൽമേരിയ'യുടെ റിപ്പോർട്ട് പ്രകാരം ഈ മേഖലയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഭയാനകമായ കാട്ടുതീയാണിത്. തങ്ങളുടെ പ്രദേശത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകരമായ കാട്ടുതീ എന്നാണ് അന്തലൂസിയയിലെ ആരോഗ്യ മന്ത്രിയായ അന്തോണിയോ സാൻസ് അറിയിച്ചു. `വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. അന്തലൂസിയ ദുഃഖത്തിലാണ്. അൽമേരിയയിലെ ജനങ്ങൾക്കൊപ്പവും ഈ ദുരന്തം ബാധിച്ചവർക്കൊപ്പവുമാണ് ഞങ്ങളുടെ മനസ്സ്' അദ്ദേഹം കൂട്ടി ചേർത്തു.
തീപിടുത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും മറ്റൊരാളെ പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ മറ്റ് നാല് പേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. പ്രദേശത്തെ അമ്പതോളം താമസക്കാരെ തദ്ദേശീയ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.