15മാസത്തെ ക്രൂര പീഢനങ്ങൾക്ക് ശേഷം ഫലസ്തീൻ വിദ്യാർത്ഥി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതയായി

ടെൽ അവീവ്: ബന്ധുവിനെ കൊന്ന ഇസ്രയേൽ ക്രൂരതക്കെതിരെ പ്രതിഷേധിച്ച ഫലസ്തീൻ വിദ്യാർഥി 15 മാസത്തിന് ശേഷം ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി. ബിർസീറ്റ് സർവകലാശാലയിലെ ജേണലിസം വിദ്യാർത്ഥിയായ 22കാരി മെയ്സ് അബു ഘോഷ് ആണ് മോചിതയായത്.

2016 ജനുവരിയിലാണ് മെയ്‌സിന്‍റെ സഹോദരൻ ഹുസൈനെ ആക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഇവരുടെ കുടുംബവീട് തകർക്കുകയും ചെയ്തു. തുടർന്ന് 2019 ആഗസ്തില്‍ റെയ്ഡ് ചെയ്യാനാത്തിയ ഇസ്രയേൽ സേനയാണ് മെയ്സിനെ അറസ്റ്റു ചെയ്ത് കൊണ്ടുപോയത്. സഹോദരൻ 17കാരൻ സുലൈമാനെയും അറസ്റ്റ് െചയ്തിരുന്നു. മാതാപിതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

600 ഡോളര്‍ പിഴ അടച്ചാണ് വെസ്റ്റ് ബാങ്ക് നഗരമായ ജെനിന് വടക്ക് ജലമെ ചെക്ക് പോയിന്‍റിലെ ഡാമണ്‍ ജയിലില്‍ നിന്ന് മെയ്സിനെ മോചിപ്പിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അവരെ സ്വീകരിച്ചു.


ഇസ്രയേൽ സേനയുടെ ചോദ്യം ചെയ്യലിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിട്ടതായി മെയ്സ് പറഞ്ഞു. ചോദ്യം ചെയ്യലിന് വിധേയരായ മറ്റ് തടവുകാരുടെ നിലവിളികളും കരച്ചിലും കേട്ടതായും ഇസ്രായേൽ സൈനികർ അശ്ലീലച്ചുവയോടെ സംസാരിച്ചതായും മുഖത്ത് പല തവണ അടിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഇസ്രായേൽ അധിനിവേശത്തിനെതിരായ വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ, ഫലസ്തീൻ അവകാശം ഉയർത്തിപ്പിടിക്കുന്നകുമായി ബന്ധപ്പെട്ട കോൺഫറൻസിൽ പങ്കെടുക്കൽ, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാർത്താ ഏജൻസിക്ക് സംഭാവന നൽകൽ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയത്.

ജറുസലേമിലെ കുപ്രസിദ്ധമായ മസ്‌കോബിയെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ഒരു മാസത്തിലേറെയായി താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച് അബു ഘോഷ് പറഞ്ഞതായി വിവിധ മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. 

Tags:    
News Summary - Palestinian student released from Israeli jail after 15 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.