ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തലിെന്റ ഭാവിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ആക്രമണമാണ് ഇന്ന് പുലർച്ചെ ഗസ്സയിലെ ഖാൻ യൂനിസിൽ കണ്ടത്. ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 12 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി.
അപ്രതീക്ഷിതമായെത്തിയ ആക്രമണത്തിന് പിന്നാലെ തങ്ങളുടെ കുടുംബാംഗങ്ങളെ തിരയുന്നവരുടെ കൂട്ടത്തിൽ ഒരു ഫലസ്തീനി പെൺകുട്ടി പിതാവിനെയും മാതാവിനെയും കുഞ്ഞനിയനേയും തിരഞ്ഞ് പരിക്കേറ്റവർക്ക് ചുറ്റും ഓടിനടക്കുന്ന ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടു.
പരിക്കേറ്റവരെ ശുശ്രൂശിക്കുന്നിടത്തേക്ക് ഓടിവരുന്ന പെൺകുട്ടി ബാബാ.. ബാബാ..(പിതാവ്) എന്ന് ഉറക്കെ കരയുകയാണ്. തിരച്ചിലിനിടെ നിലത്ത് കിടക്കുന്ന തന്റെ ബാബയെ അവൾ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തെ ശുശ്രൂക്കുന്നയാളുകളോട് ഈ കിടക്കുന്നത് എന്റെ ബാബയാണ് എന്ന് അവൾ കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. പിതാവിനരികിലേക്ക് പോയി 'ബാബാ...ഞാൻ ഇവിടെയുണ്ട്. ഇത് നിങ്ങളുടെ മകൾ ബറായാണ്'.
പിതാവിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് ആളുകൾ പറഞ്ഞതോടെ അൽപ നേരം ആശ്വസിച്ച നിന്ന അവൾ, ഉടനെ തന്റെ ഉമ്മയെ തേടുകയാണ്...'നിങ്ങൾ എന്റെ ഉമ്മയെ കണ്ടോ...എന്റെ കുഞ്ഞനിയനെ കണ്ടോ..അവരില്ലാതെ എനിക്ക് ജീവിക്കാനാകില്ല. എനിക്കെന്റെ ഉമ്മയെ വേണം ജീവനായ ഉമ്മയെ, അനിയനേ'- എന്ന് പറഞ്ഞുകൊണ്ട് നെഞ്ചിൽ കൈവെച്ച് കരയുന്ന പെൺകുട്ടി ദൃശ്യങ്ങൾ നെഞ്ചുലക്കുന്നതാണ്.
ബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. ബുധനാഴ്ച ഖാൻ യൂനിസിൽ ഇസ്രായേൽ സൈനികർക്കുനേരെ വെടിവെപ്പുണ്ടായെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 17 പേരുടെ മൃതദേഹങ്ങൾ എത്തിയതായി നാസർ ആശുപത്രി അധികൃതർ അറിയിച്ചു. ഗസ്സ സിറ്റിയിലുണ്ടായ ആക്രമണത്തിലാണ് 16 പേർ കൊല്ലപ്പെട്ടത്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഹമാസ് രംഗത്തെത്തി. ഇസ്രായേൽ സൈനികർക്കുനേരെ വെടിയുതിർത്തുവെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.
അതേസമയം, തെക്കൻ ലെബനാനിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ലെബനാനിൽ ശക്തി വീണ്ടെടുക്കാൻ ഹിസ്ബുല്ല ശ്രമിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു.
അതിനിടെ, ബെത്‍ലഹേമിന് സമീപം ഗഷ് എറ്റ്സിയോണിൽ ഇസ്രായേലി കുടിയേറ്റക്കാർ പുതിയ കോളനി സ്ഥാപിച്ചു. എറ്റ്സിയോൺ കൗൺസിൽ ചെയർമാൻ യാരോൺ റോസെന്തൽ നടപടിയെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.