ഹസൻ പൈകർ, നോർമൻ ഫിങ്കൽസ്റ്റീൻ
തെൽഅവീവ്: 2023 ഒക്ടോബർ 7ന് ഫലസ്തീൻ പോരാട്ട സംഘടനകൾ നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണത്തിൽ ലൈംഗിക അതിക്രമങ്ങൾ നടന്നുവെന്ന ഇസ്രായേലിന്റെയും മറ്റ് ഏജൻസികളുടെയും വാദങ്ങളെ പൂർണമായി തള്ളി അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നോർമൻ ഫിങ്കൽസ്റ്റീൻ. പ്രമുഖ മാധ്യമപ്രവർത്തകൻ ഹസൻ പൈക്കറുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ഫിങ്കൽസ്റ്റീൻ ഈ നിലപാട് വ്യക്തമാക്കിയത്.
അക്രമണദിവസത്തെ പതിനായിരക്കണക്കിന് ചിത്രങ്ങളും ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും താൻ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, എന്നാൽ ലൈംഗിക അതിക്രമങ്ങൾ നടന്നതായി സ്ഥിരീകരിക്കുന്ന യാതൊരു വീഡിയോയോ ഫോട്ടോയോ അടങ്ങുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം ഡിജിറ്റൽ വിവരങ്ങൾ ലഭ്യമായിട്ടുള്ള ഒരു സംഭവത്തിൽ കൃത്യമായ തെളിവുകളുടെ അഭാവം അത്തരം അതിക്രമങ്ങൾ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അവരുടെ കയ്യിൽ അത്തരം തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ ആളുകളെ ഭയപ്പെടുത്താൻ ഇസ്രായേൽ അത് തീർച്ചയായും ഉപയോഗിക്കുമായിരുന്നുവെന്നാണ് ഫിങ്കൽസ്റ്റീന്റെ വാദം.
തന്റെ പുതിയ പുസ്തകത്തിൽ ഒക്ടോബർ 7ലെ സംഭവങ്ങളെ 1831ൽ അമേരിക്കയിൽ നടന്ന നാറ്റ് ടർണറുടെ അടിമ പ്രക്ഷോഭത്തോട് (Nat Turner's slave revolt) താരതമ്യപ്പെടുത്തിയ അദ്ദേഹം, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും അക്രമങ്ങളെയും അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ എന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഫിങ്കൽസ്റ്റീന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഇസ്രായേലി സിവിൽ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. ഫിങ്കൽസ്റ്റീന്റേത് വസ്തുതകളെ നിഷേധിക്കുന്ന നിലപാടാണെന്നും, ഒക്ടോബർ 7ന് ലൈംഗികാതിക്രമങ്ങൾ നടന്നു എന്നതിന് അതിജീവിച്ചവരുടെ മൊഴികളും തെളിവുകളും അടങ്ങിയ ‘സൈലൻസ്ഡ് നോ മോർ’ എന്ന തങ്ങളുടെ സമഗ്ര റിപ്പോർട്ട് മറുപടിയാണെന്നും കമ്മീഷൻ അധ്യക്ഷ ഡോ. കൊച്ചാവ് എൽക്കായാം-ലെവി അവകാശപ്പെട്ടു. അധിനിവേശത്തിനെതിരെ ഫലസ്തീൻ പോരാട്ട സംഘടനകൾ നടതതിയ ഒക്ടോബർ 7 ആക്രമണത്തിൽ ആയിരത്തിലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്നാണ് ഗസ്സ വംശഹത്യക്ക് കാരണമായ യുദ്ധം ഇസ്രയേൽ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.