ഗസ്സ: യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം ഫലസ്തീൻ അഭയാർഥികൾക്കുള്ള ഭക്ഷണ വിതരണം നിർത്തുന്നു. പണത്തിന്റെ കുറവാണ് കാരണം. അടിയന്തര സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ രണ്ടുലക്ഷം പേർക്കാണ് ജൂൺ മുതൽ ഡബ്ല്യു.എഫ്.പി വഴിയുള്ള ഭക്ഷണ സഹായം ലഭിക്കാതാവുക. ആകെ ഭക്ഷണ വിതരണത്തിന്റെ 60 ശതമാനം വരുമിത്. 1,40,000 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നൽകുന്നത് തുടരുമെങ്കിലും സാമ്പത്തിക പിന്തുണ ലഭിച്ചില്ലെങ്കിൽ ആഗസ്റ്റ് മുതൽ പൂർണമായി നിർത്താൻ നിർബന്ധിതമാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം കൺട്രി ഡയറക്ടർ സാമിർ അബ്ദുൽ ജാബിർ പറഞ്ഞു. ഭക്ഷണക്കിറ്റും 10.30 ഡോളറിന്റെ വൗച്ചറും വിതരണം ചെയ്താണ് ഡബ്ല്യു.എഫ്.പി അഭയാർഥികളെ സഹായിച്ചിരുന്നത്.
ഇസ്രായേൽ ഉപരോധവും ഇടക്കിടെയുള്ള ആക്രമണങ്ങളും കാരണം ലോകത്തിലെ ഏറ്റവും ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഫലസ്തീനിലെ ഗസ്സ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണിത്. ഗസ്സയിൽ 45 ശതമാനമാണ് തൊഴിലില്ലായ്മ.
80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾ ദാരിദ്ര്യത്തിലാണ്. അതിനിടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികൾ വേൾഡ് ഫുഡ് പ്രോഗ്രാം ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.