സിങ്കപ്പൂർ: പ്രമുഖ സൂപ്പർമാർക്കറ്റിൽ റമദാൻ സ്പെഷ്യൽ ലഘുഭക്ഷണം രുചിക്കുന്നതിൽ നിന്ന് ഇന്ത്യൻ വംശജരായ മുസ്ലിം ദമ്പതികളെ വിലക്കിയതായി പരാതി. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സൂപ്പർമാർക്കറ്റ് അധികൃതർ ക്ഷമാപണം നടത്തി. വിഭവം ഇന്ത്യക്കാർക്കുള്ളതല്ലെന്നും മലയർക്ക് മാത്രമായുള്ളതാണെന്നും പറഞ്ഞായിരുന്നു ജീവനക്കാരൻ ഇന്ത്യൻ വംശജരായ കുടുംബത്തെ തടഞ്ഞത്.
ഏപ്രിൽ ഒമ്പതിന് നാഷണൽ ട്രേഡ്‌സ് യൂനിയൻ കോൺഗ്രസ് (എൻ.ടി.യു.സി) നടത്തുന്ന സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ തങ്ങളെ ലഘുഭക്ഷണ സ്റ്റാൻഡിന്‍റെ അടുത്ത് നിന്ന് അകറ്റിനിർത്തുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.
ഇന്ത്യക്കാരനായ ജഹാബർ ഭാര്യ ഫറാ നാദിയ ഇവരുടെ രണ്ടുകുട്ടികൾ എന്നിവരെയാണ് ജീവനക്കാരൻ ലഘുഭക്ഷണം എടുക്കുന്നതിൽ നിന്ന് വിലക്കിയത്. ഫറാ ഫേസ്ബുക്ക് പോസ്റ്റിൽ തങ്ങളുടെ ദുരനുഭവം വിവിരിച്ച് കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സൂരപ്പർ മാർക്കറ്റിൽ റമദാനിൽ മുസ്ലീം ഉപഭോക്താക്കൾക്ക് ഇഫ്താറിന് പാനീയങ്ങളും ഭക്ഷണവും നൽകാറുണ്ട്. സൂപ്പർ മാർക്കറ്റിലെത്തിയ ദമ്പതികൽ ബോഡിലെ മെനു വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ "ഇന്ത്യക്കാർക്കുള്ളതല്ല" എന്ന് പറഞ്ഞ് ജീവനക്കാരൻ തടയുകയായിരുന്നുവെന്ന് ജഹാബർ പറഞ്ഞു. ഇന്ത്യൻ മുസ്ലീങ്ങൾക്കും വരാമെന്ന് ജഹാബർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും "മുകളിലുള്ള ആളുകളിൽ" നിന്ന് തനിക്ക് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്‍റെ മറുപടി. ഇതോടെ തങ്ങൾ അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും കുടുംബം അറിയിച്ചു.
എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഭവം തങ്ങൾ അറിഞ്ഞതെന്നും സൂപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും കുടുംബത്തിന് നേരിട്ട ബുദ്ധിമുട്ടിൽ മാപ്പ് അപേക്ഷിക്കുന്നതായും സൂപ്പർമാർക്കറ്റ് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.