ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി, ഭാര്യ റമ ദുവാജിക്കൊപ്പം
ന്യൂയോർക്ക്: അമേരിക്കയിൽ നവംബർ നാല് പുലർന്നതിനു പിന്നാലെ ന്യൂയോർക്ക് നഗരപിതാവിനെ തേടിയുള്ള തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ വോട്ടെടുപ്പിന് തുടക്കം കുറിച്ചു. രാത്രി ഒമ്പത് മണിവരെ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7.30) വരെ വോട്ടെടുപ്പ് തുടരും.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്യുന്നത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി.
വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ലോകമെങ്ങും ശ്രദ്ധനേടി കഴിഞ്ഞ ന്യൂയോർക്ക് തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിലും മുൻനിരയിലുള്ളത് 35കാരനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയാണ്. ‘റിയൽ ക്ലിയർ പൊളിറ്റിക്സ്’ അഭിപ്രായ സർവേ റിപ്പോർട്ട് പ്രകാരം എതിരാളികളേക്കാൾ വ്യക്തമായ മുൻതൂക്കം സൊഹ്റാൻ മംദാനിക്കാണ്. 46.1 ശതമാനമാണ് മംദാനിക്കുള്ള പിന്തുണ. മുൻ ഡെമോക്രാറ്റും മുൻ ഗവർണറുമായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്ര്യൂ കുമോക്ക് 31.8 ശതാമനം വോട്ടും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർടിസ് സ്ലിവക്ക് 16.3 ശതമാനം വോട്ടും ലഭിക്കുമെന്ന് അഭിപ്രായ സർവേ വ്യക്തമാക്കുന്നു. എതിരാളികളേക്കാൾ 14.3 ശതമാനം ലീഡുള്ള സൊഹ്റാൻ മംദാനി വ്യക്തമായ മേധാവിത്വത്തോടെ ന്യൂയോർക്കിന്റെ ആദ്യ മുസ്‍ലിം മേയറായി അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജീവിതച്ചിലവും, കുടിയേറ്റ നിയമവും, മഹാനഗരത്തിലെ ക്രമസമാധാനവും ഉൾപ്പെടെ സുപ്രധാന വിഷയങ്ങളെല്ലാം ചർച്ചയാവുന്ന മേയർ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥനയുമായി അവസാന നിമിഷവും സ്ഥാനാർഥികൾ സജീവമാണ്.
പരിചയ സമ്പത്തിനും, സാമ്പത്തിക അവസരത്തിനും സുരക്ഷക്കും വോട്ട് രേഖപ്പെടുത്തണമെന്ന് ആൻഡ്ര്യൂ കുമോ വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യകളുമെല്ലാം പ്രചാരണത്തിന് പരമാവധി ഉപയോഗിച്ച സൊഹ്റാൻ മംദാനി ഗ്രാഫിക് ദൃശ്യം പങ്കുവെച്ചാണ് വോട്ടെടുപ്പ് പ്രഭാതത്തിലേക്ക് സ്വാഗതം ചെയ്തതത്.
രാത്രി വോട്ടെടുപ്പ് പൂർത്തിയായി അധികം വൈകാതെ തന്നെ വിജയിയെ പ്രഖ്യാപിക്കുന്നതാണ് തെരഞ്ഞെടുപ്പിന്റെ രീതി. അതേസമയം, ഇത്തവണ ഡെമോക്രാറ്റിക് വോട്ടുകൾ തേടി രണ്ട് സ്ഥാനാർഥികൾ രംഗത്തുള്ളതിനാൽ പ്രഖ്യാപനം വൈകാൻ സാധ്യതയുണ്ട്. പുതിയ മേയർ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടൻ അകാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് 35കാരനായ സൊഹ്റാൻ മംദാനി. തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിന്റെ ആദ്യമുസ്‍ലിം മേയർ എന്ന പദവിയിലേക്കാവും സൊഹ്റാന്റെ ചരിത്ര ചുവടുവെപ്പ്.
ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകാൻ മംദാനി ന്യൂയോർക്കിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കൻ പ്രസിഡന്റിന്റേത് നിയമപരമല്ലെന്നും ഭീഷണിയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം ഭീഷണികൾ ഉയർത്തുന്നവരെ നേരിടേണ്ട സമയമാണിതെന്നും വോട്ടർമാരെ ഓർമിപ്പിച്ചു.
‘ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചാൽ, എന്റെ പ്രിയപ്പെട്ട ആദ്യ ഭവനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയല്ലാതെ ഫെഡറൽ ഫണ്ടുകൾ സംഭാവന ചെയ്യുകയില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ‘ഒരു ‘കമ്യൂണിസ്റ്റിലൂടെ ഈ മഹാ നഗരത്തിന് ഒരിക്കലും വിജയ സാധ്യതയില്ല. അതിജീവനത്തിന് പോലും കഴിയില്ല. മഹാദുരന്തമായിരിക്കും ന്യൂയോർക്കിനെ കാത്തിരിക്കുന്നത് -ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ഒരു കമ്യൂണിസ്റ്റ് അധികാരത്തിലിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് പറഞ്ഞു. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോക്കാണ് ട്രംപ് മേയർ സ്ഥാനത്തേക്ക് ഔദ്യോഗികമായി പിന്തുണ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.