വാഷിങ്ടൺ: വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിച്ച് എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് റൂബിയോ ഈ വിവരം വെളിപ്പെടുത്തിയത്. മെയ് 23 മുതൽ 26 വരെ നടക്കാനിരിക്കുന്ന തന്റെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഈ വിവരം പങ്കുവെച്ചത്. വെനസ്വേലൻ എണ്ണ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ ഊർജ്ജ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുതായാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയിൽ നിന്ന് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണ് ഈ ചർച്ചകൾ. വെനിസ്വേലൻ എണ്ണയുടെ വിൽപ്പന, വിതരണം, ഇന്ത്യയുമായുള്ള വ്യാപാര സാധ്യതകൾ എന്നിവ ചർച്ചയുടെ പ്രധാന വിഷയങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ ഒരു മികച്ച പങ്കാളിയാണെന്ന് വ്യക്തമാക്കിയ റൂബിയോ, വെനസ്വേലൻ എണ്ണയിലൂടെ ഇന്ത്യക്ക് കൂടുതൽ ഊർജ്ജം നൽകാനുള്ള അവസരങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. നിക്കോളാസ് മഡുറോയെ അമേരിക്ക പുറത്താക്കിയതിനെ തുടർന്നാണ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി വെനസ്വേലയുടെ എണ്ണ വ്യവസായ നിയമങ്ങളിൽ അമേരിക്ക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.