തെൽ അവീവ്: വെടിനിർത്തൽ കരാറിലേർപ്പെടാൻ ഹമാസിന് താൽപര്യമില്ലെന്ന് കുറ്റപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിന്റെ തടവിലുള്ള ബന്ദികൾക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബന്ദികളുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധം നെതന്യാഹുവിനെതിരെ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
റെഡ്ക്രോസ് തലവൻ ജൂലിയൻ ലെറിസണെ ടെലിഫോണിൽ വിളിച്ചാണ് നെതന്യാഹു അഭ്യർഥന നടത്തിയത്. അഭയാർഥികൾക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണവും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.
തെൽ അവീവിൽ കഴിഞ്ഞ ദിവസവും ആയിരക്കണക്കിനാളുകളുടെ പ്രതിഷേധമുണ്ടായി. യുദ്ധം അവസാനിപ്പിക്കണണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്ത നെതന്യാഹുവിന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഇസ്രായേലിൽ ഉയരുന്നുണ്ട്.
നേരത്തെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാൽ ആയുധം താഴെവെക്കാൻ സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിരുന്നു. ഗസ്സയിൽ ഭരണത്തിലുള്ള ഹമാസ് നിരായുധീകരണത്തിന് സമ്മതിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നടത്തിയ അഭിപ്രായ പ്രകടനത്തോടുള്ള പ്രതികരണത്തിലാണ് സംഘടന നിലപാട് അറിയിച്ചത്. ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് നിരുപാധികം ആയുധം താഴെവെക്കാൻ സന്നദ്ധമാകണമെന്നാണ് ഇസ്രായേൽ ആവശ്യം.
ദിവസങ്ങൾക്ക് മുമ്പ് അറബ് രാജ്യങ്ങളും ഹമാസ് നിരായുധീകരിക്കണമെന്നും ഗസ്സയിൽ ഭരണം വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജറൂസലം ആസ്ഥാനമായി സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാജ്യം നിലവിൽവന്നാൽ ചെറുത്തുനിൽപും ആയുധമണിയലും അവസാനിപ്പിക്കുമെന്നായിരുന്നു സംഘടനയുടെ പ്രതികരണം.
ഇസ്രായേൽ ഗസ്സയിൽ നരഹത്യ തുടരുന്നത് മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി കൂടുതൽ പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസ്, കാനഡ എന്നിവക്ക് പുറമെ ഉപാധികളോടെ ബ്രിട്ടനും പുതുതായി ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.