കാഠ്മണ്ഡു: പുതിയ ഗവൺമെന്‍റിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് നേപ്പാൾ. കഴിഞ്ഞ വർഷം കെ. പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ജെൻ സി പ്രക്ഷോഭത്തിലൂടെ താഴെ ഇറക്കിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നേപ്പാൾ സമയം വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് (ഇന്ത്യയിൽ രാവിലെ 7.15) വോട്ടിങ് ആരംഭിച്ചു.
30 ദശലക്ഷം പൗരരിൽ ഏകദേശം 19 ദശലക്ഷം പേർ ഇന്ന് വോട്ടുചെയ്തേക്കും. 275 ജനപ്രതിനിധികളെയാണ് ഇവർ തെരഞ്ഞെടുക്കുക. നേരിട്ടുള്ള വോട്ടെടുപ്പിലൂടെ 165 സീറ്റുകളിലേക്ക് 3406 സ്ഥാനാർത്ഥികളും ആനുപാതിക വോട്ടെടുപ്പിലൂടെ 110 സീറ്റുകളിലേക്ക് 3135 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
ബാലറ്റ് പെട്ടികൾ ശേഖരിച്ച ഉടൻ വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,967 പോളിങ് ബൂത്തുകളും 23,112 പോളിങ് കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 65 രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.
രവി ലാമിച്ചനെയും മുതിർന്ന നേതാവ് ബലേന്ദ്ര ഷായും നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി.), ഗഗൻ താപ്പ നയിക്കുന്ന നേപ്പാളി കോൺഗ്രസ് എന്നീ പാർട്ടികൾ ജെൻ സികൾ മുന്നോട്ട് നയിച്ച ആശയങ്ങൾ ഉയർത്തി പിടിച്ചാണ് മത്സരത്തിനിറങ്ങിയത്.
അതേസമയം കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ.-യു.എം.എൽ, നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി എന്നിവർ പരമ്പരാഗത ശക്തികളായി തന്നെ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.