വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികളായ ഭൂരിപക്ഷം പേർക്കും അമേരിക്ക ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഇടപെടുന്നതിൽ താൽപര്യമില്ലെന്ന് അഭിപ്രായ സർവേഫലം. ഇക്കണോമിസ്റ്റ്/യുഗോവ് പോളും നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 2024ൽ ട്രംപിനെ പിന്തുണച്ച 53 ശതമാനം പേർക്കും യു.എസ് ഇറാനെ ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സർവേ വ്യക്തമാക്കുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ സമാധാനപരമായ ഒരു പരിഹാരമാണ് ആളുകൾ ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സും ഇപ്സോസും ചേർന്ന് നടത്തിയ സർവേയിൽ 10ൽ എട്ട് അമേരിക്കക്കാരനും ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തി കൂടുതൽ യുറേനിയം സമ്പുഷ്ടീകരണം അവർ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരും യുദ്ധത്തിന് എതിരായിരുന്നു.
ബുധനാഴ്ചയാണ് ഏറ്റവും പുതിയ അഭിപ്രായസർവേഫലം പുറത്ത് വന്നത്. നേരത്തെ യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമാകുന്നതിനെ റിപബ്ലിക്കൻ കൗൺസിലർമാർ തന്നെ എതിർത്തിരുന്നു.
ഇത് നമ്മുടെ യുദ്ധമല്ല. പക്ഷേ നമുക്ക് അതിന്റെ ഭാഗമാകേണ്ടി വന്നാൽ യു.എസ് കോൺഗ്രസ് അതിൽ തീരുമാനമെടുക്കണമെന്നായിരുന്നു റിപബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസ്സി എക്സിൽ കുറച്ചത്. ടെന്നിസീൽ നിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി ടിം ബുർചെറ്റും യു.എസ് യുദ്ധത്തിൽ ഇടപെടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.