മുജ്തബ ഖാംനഈ

മുജ്തബ ഖാംനഈയുടെ ‘ലണ്ടനിലെ ആഡംബര വസതികൾ’ വിൽക്കുന്നോ?; ഉപരോധം കടുത്തതോടെ ബിനാമി കൈവിടുന്നുവെന്ന് മാധ്യമങ്ങൾ

ലണ്ടൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലണ്ടനിലെ രണ്ട് അത്യാഡംബര പെന്റ്ഹൗസുകൾ വിൽക്കാൻ ഒരുങ്ങുന്നുവെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട്. ഏകദേശം 3.6 കോടി ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 400 കോടിയിലധികം രൂപ) വിലമതിക്കുന്ന വസ്തുവകകളാണ് സാമ്പത്തിക ഉപരോധങ്ങളെത്തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വിൽക്കാൻ ബ്രിട്ടീഷ് ഭരണകൂടം അനുമതി നൽകിയത്.

കെൻസിംഗ്ടൺ കൊട്ടാരത്തിന് അഭിമുഖമായി, ലണ്ടനിലെ ഏറ്റവും തന്ത്രപ്രധാന നയതന്ത്ര മേഖലയായ 3എ പാലസ് ഗ്രീനിലാണ് ഈ പെന്റ്ഹൗസുകൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിക്കും ഇസ്രായേൽ എംബസിക്കും വളരെ അടുത്തായാണ് ഇവ നിലകൊള്ളുന്നത്. ആറാം നിലയിലും ഏഴാം നിലയിലുമായി 3,944 ചതുരശ്ര അടി വിസ്തൃതിയുള്ള അഞ്ച് കിടപ്പുമുറികളുള്ള ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് 2016-ൽ 1.9 കോടി പൗണ്ടിനാണ് വാങ്ങിയത്. എന്നാൽ നിലവിൽ ഇത് 1.2 കോടി പൗണ്ടിന് താഴെയുള്ള വിലയ്ക്കാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഏഴാം നിലയിലും എട്ടാം നിലയിലുമായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ പെന്റ്ഹൗസും സമാനമായ രീതിയിൽ വിൽപന നടപടികളിലേക്ക് കടന്നിട്ടുണ്ട്.

രേഖകൾ പ്രകാരം ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാനിയൻ വ്യവസായി അലി അൻസാരിയുടെ പേരിലാണ് ഈ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇറാന്റെ പരമോന്നത നേതൃത്വത്തിന്റെയും റവല്യൂഷണറി ഗാർഡിന്റെയും (ഐ.ആർ.ജി.സി) അനധികൃത ആസ്തികൾ കൈകാര്യം ചെയ്യുന്ന 'ബിനാമി'യാണ് അൻസാരിയെന്ന് യുഎസ്-യുകെ രഹസ്യാന്വേഷണ ഏജൻസികൾ ആരോപിക്കുകയും അദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് സ്വകാര്യ വായ്പാദാതാക്കൾ കോടതിയെ സമീപിച്ച് സ്വത്തുക്കൾ ലിക്വിഡേഷനിലേക്ക് നീക്കിയത്. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുകയിൽ വായ്പ തിരിച്ചടച്ച ശേഷം ബാക്കി വരുന്ന പണം ഉപരോധം നിലനിൽക്കുന്നതിനാൽ സർക്കാർ മരവിപ്പിക്കാനാണ് സാധ്യത.

Tags:    
News Summary - Iran Leader Linked £36m Luxury London Penthouses Put Up for Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.