മൂന്ന് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചു; കിയവിൽ വീണ്ടും യുദ്ധഭീതി

കിയവ്: അമേരിക്കൻ പ്രതിനിധികളുടെ റഷ്യ–യുക്രെയ്ൻ സന്ദർശനത്തിന്‍റെ ഭാഗമായുള്ള വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് താമസക്കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സമാധാനശ്രമങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാകാതെയാണ് യു.എസ് പ്രതിനിധികൾ മടങ്ങിയത്.

തലസ്ഥാന നഗരത്തിന് പുറമെ കിയവിന്റെ പ്രാന്തപ്രദേശങ്ങളായ ബോറിസ്‌പിൽ, ഫാസ്റ്റിവ് ജില്ലകളിലും ഡ്രോൺ ആക്രമണമുണ്ടായതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കിയവ് നഗരത്തിലെ സൈനിക ഭരണകൂടം ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നു.

അതേസമയം ആക്രമണത്തിന് പിന്നാലെ റഷ്യയിലെ സറാത്തോവ് മേഖലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ ഗവർണർ റോമൻ ബുസാർജിൻ അറിയിച്ചു. മോസ്കോയിൽനിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള സറാത്തോവിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതാണ് വിവരം.

മൂന്ന് ദിവസത്തെ ഇടവേള

വാഷിങ്ടൺ പ്രതിനിധികളുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഇരു രാജ്യങ്ങൾക്കെതിരായ ആക്രമണം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യയും യുക്രെയ്‌നും ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതേ സമയം മറ്റ് മേഖലകളിലും പോരാട്ടം തുടർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും മോസ്കോയിലും കിയവിലും സന്ദർശനം നടത്തുന്നതിനിടെയാണ് ഇരു രാഷ്ട്രത്തലവന്‍മാരും ആക്രമണം നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് റഷ‍്യയുടെ സമയപരിധി അവസാനിച്ചത്.


Tags:    
News Summary - Kyiv Strikes Resume as US-Brokered Ceasefire Expires and Russia-Ukraine Conflict Escalates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.