ഫോട്ടോ കടപ്പാട് വിയോൺ
എ.ഐ വീഡിയോയിൽ പാകിസ്താന്റെ 'വിജയം'; 32 ഇന്ത്യൻ വ്യോമതാവളങ്ങൾ തകർത്തെന്ന അവകാശവാദം
ഇസ്ലാമാബാദ്: പാകിസ്താൻ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ എ.ഐ-നിർമിത ആനിമേഷൻ വീഡിയോ വിവാദത്തിൽ. 'ഫിസോൺ കെ പാസ്ബാൻ' എന്ന പേരിലുള്ള വീഡിയോയിൽ 2025-ലെ ഓപ്പറേഷൻ സിന്ദൂർ സംഘർഷത്തിൽ പാകിസ്താൻ നേടിയെന്നു പറയുന്ന നേട്ടങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയിലെ അവകാശവാദങ്ങൾക്ക് തെളിവുകളില്ലെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോയിൽ പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും ഇന്ത്യക്കുള്ളിൽ കടന്നുകയറി 32 ഇന്ത്യൻ വ്യോമസേനാ താവളങ്ങൾ ആക്രമിച്ചെന്നും രണ്ട് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചെന്നും ഇന്ധന വിതരണ ശൃംഖലയെയും വൈദ്യുതി ഗ്രിഡിനെയും തകർത്തെന്നുമാണ് അവകാശപ്പെടുന്നത്. ഇന്ത്യൻ പാർലമെന്റ്, കണ്ട്ല തുറമുഖം, ഐ.എൻ.എസ് വിക്രാന്ത് എന്നിവയും ആക്രമണലക്ഷ്യങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നാല് റഫാൽ യുദ്ധവിമാനങ്ങൾ, ഒരു സു-30 എംകെയ്ഐ, ഒരു മിഗ്-29, ഒരു മിറാഷ്-2000, ഒരു ഹെറോൺ ഡ്രോൺ എന്നിവ നശിപ്പിച്ചതായും വീഡിയോയിൽ പറയുന്നു. എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണക്കുന്ന ഉപഗ്രഹ ചിത്രങ്ങളോ മറ്റ് സ്വതന്ത്ര തെളിവുകളോ പുറത്തുവിട്ടിട്ടില്ല.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കി. പാകിസ്താൻ വ്യോമസേനയുടെ ചരിത്രവും നേട്ടങ്ങളും അവതരിപ്പിക്കേണ്ട ദിനത്തിൽ യാഥാർഥ്യവുമായി പൊരുത്തമില്ലാത്ത കമ്പ്യൂട്ടർ ഗ്രാഫിക്‌സ് വീഡിയോ പുറത്തിറക്കിയത് ശരിയായ നടപടിയാണോയെന്ന് വിമർശകർ ചോദ്യം ചെയ്യുന്നു.
അതേസമയം, ഇന്ത്യയുടെ സൈനിക നടപടികളെത്തുടർന്ന് പാകിസ്താനിലെ വിവിധ വ്യോമസേനാ താവളങ്ങളിൽ നാശനഷ്ടമുണ്ടായതായി മുമ്പ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു. പാകിസ്താനിലെ നിരവധി വ്യോമസേനാ കേന്ദ്രങ്ങളിൽ ഹാംഗറുകൾക്കും റൺവേകൾക്കും കേടുപാടുകൾ സംഭവിച്ചതായി വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ എസ്-400 സ്ക്വാഡ്രണുകൾ തകർത്തുവെന്ന പാകിസ്താന്റെ അവകാശവാദം നേരത്തെ തന്നെ ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിയിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദംപൂർ വ്യോമസേനാ താവളത്തിലെ പ്രവർത്തനക്ഷമമായ എസ്-400 സ്ക്വാഡ്രണിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പാകിസ്താൻ ഉന്നയിച്ച നിരവധി അവകാശവാദങ്ങൾ തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സംഘർഷത്തിനിടെ അഞ്ച് പാകിസ്താൻ യുദ്ധവിമാനങ്ങളും മറ്റൊരു സൈനിക വിമാനവും ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിങും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.