ബൈറൂത്: സമാധാനചർച്ചകളിൽ നിന്ന് പിൻവാങ്ങുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലേ സംയമനം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ട്രംപ് രംഗത്തെത്തിയെങ്കിലും ലബനാനിലെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടയറിലെ ജബൽ ആശുപത്രിക്ക് നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ മരണസംഖ്യ നാലായി ഉയർന്നതായും 50 പേർക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജൻസിയായ എൻ.എൻ.എ റിപ്പോർട്ട് ചെയ്തു.
ബൈറൂതിന്‍റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഇതോടെ പ്രദേശത്തുനിന്ന് പലായനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ലബനാനിലെ തന്ത്രപ്രധാനമായ ബ്യൂഫർട്ട് കാസിൽ ഇസ്രയേൽ പിടിച്ചെടുത്തിയിരുന്നു. 25 വര്‍ഷത്തിനിടയിലെ ലെബനാനിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇപ്പോള്‍ ഇസ്രായേൽ സൈന്യം നടത്തുന്നത്.
ലബനാനിലെ ആക്രണം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രാധാനമന്ത്രി നെതന്യാഹു തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹബിസ്ബുല്ല വെടിനിർത്തലിന് തയ്യാറായെന്നും ട്രംപ് അറിയിച്ചിരുന്നു. നെതന്യാഹുവുമായി ടെലഫോണിൽ സംഭാഷണത്തിനിടെ കുപിതനായതിന് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. നെതന്യാഹുവുമായി സംസാരിച്ചതായും മധ്യസ്ഥര്‍ മുഖേന ഹിസ്ബുല്ലയുമായി ആശയവിനിമയം നടത്തിയെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ യു.എസ് സർക്കാരിൽ നിന്ന് ആരാണ് ഹിസ്ബുല്ലയുമായി സംസാരിച്ചതെന്ന് ട്രംപ് വ്യതക്തമാക്കിയിട്ടില്ല.
ട്രംപുമായുള്ള ഫോണ്‍സംഭാഷണം സ്ഥിരീകരിച്ച നെതന്യാഹു പക്ഷേ ധാരണയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യൻ സമാധന ചർച്ചകള്‍ക്ക് തടസ്സമായി നിൽക്കുന്നിതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെ, വെടിനിർത്തൽകരാർ നിലനിൽക്കെ ലെബനാനിൽ ആക്രമണം ശക്തമാക്കിയതിന്‍റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രിയെ ട്രംപ് രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയെന്നാണ് യു.എസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
നെതന്യാഹുവിന്റെ നീക്കങ്ങൾ ഇറാനുമായുള്ള തന്റെ നയതന്ത്ര ശ്രമങ്ങളെ അപകടത്തിലാക്കുന്നതിൽ കുപിതനായ ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രിയെ "ഭ്രാന്തൻ" എന്ന് വിളിക്കുകയും നിരവധി അശ്ലീല വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
ഇത്തരംപ്രവർത്തനങ്ങൾ ലോകവേദിയിൽ ഇസ്രായേലിന്റെ യശ്ശസ്സിന് കോട്ടം തട്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായും രണ്ട് യു.എസ് ഉദ്യോഗസ്ഥരെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇതിനു ശേഷം നിപാടിൽ മാറ്റമില്ലെന്ന തെളിയിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ പരസ്യ പ്രസ്താവന. "ഞങ്ങളുടെ നിലപാട് അതേപടി തുടരുന്നു" നെതന്യാഹു സമൂഹ മാധ്യമത്തിൽ എഴുതി. കോളിന് ശേഷം, ഇറാൻ ചർച്ചകൾ "തുടരുന്നു, അതിവേഗത്തിൽ" എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.