മാകോ രാജകുമാരിയും കെയി കൊമുറോയും
ടോക്യോ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും വിവാഹിതരായി. അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ് ഇരുപത്തൊമ്പതുകാരിയായ മാകോ രാജകുമാരി. വിവാഹത്തോടെ മാകോയ്ക്ക് രാജപദവിയും അധികാരങ്ങളും നഷ്ടമായി.
സാധാരണക്കാരനായ കൊമുറോയുമായുള്ള മാകോയുടെ പ്രണയം രാജകുടുംബത്തില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. എന്നാൽ, കൊമുറോയുമൊത്ത് ജീവിക്കണമെന്ന് മാകോ ഉറച്ച നിലപാടെടുക്കുകയായിരുന്നു. 2017ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു വിവാഹം.
സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊന്നും മാകോ രാജകുമാരിയുടെ കല്യാണത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല.
നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസിൽ ജോലി ചെയ്യുകയാണ് കൊമുറോ. ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു ഇരുവരും.
ജപ്പാനിൽ, രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാൽ, പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല.
രാജപദവി ഉപേക്ഷിച്ച് കൊട്ടാരം വിട്ടാലും ഇങ്ങനെ വിവാഹിതരാകുന്നവർക്ക് ശിഷ്ടജീവിതത്തിനായി 10 കോടി രൂപക്ക് തുല്യമായ തുക കൊട്ടാരം നൽകാറുണ്ട്. ആചാരപ്രകാരം ലഭിക്കേണ്ട ഈ തുകയും വേണ്ടെന്നുവെച്ചാണ് മാകോയുടെ വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.