ബെയ്റൂത്: വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെ ലബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം. തെക്കൻ ലബനാനിലെ ഖിയാം, യഹ്‌മർ അൽ-ഷാഖിഫ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഇസ്രായേൽ സേന വ്യോമാക്രമണവും സ്ഫോടനങ്ങളും നടത്തിയത്. വെടിനിർത്തൽ കരാർ നിലനിൽക്കെ തന്നെയുണ്ടായ പുതിയ പ്രകോപനം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഖിയാം നഗരത്തിൽ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ശക്തമായ സ്ഫോടനങ്ങൾ നടത്തിയെന്ന് അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്. യഹ്‌മർ അൽ-ഷാഖിഫിൽ രണ്ട് തവണ വ്യോമാക്രമണമുണ്ടായി. നേരത്തെ യതർ, കഫ്ര എന്നിവിടങ്ങളിലെ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി റാമിയ നഗരത്തിൽ ഇസ്രായേലിന്റെ കവചിത വാഹനം തകർത്തതായി ഹിസ്ബുല്ല അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡേണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ, ഇരുവിഭാഗവും വെടിനിർത്താൻ സമ്മതിച്ചിരുന്നെങ്കിലും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.
അതേസമയം, ലബനാനുമായി ഒരു 'ചരിത്രപരമായ സമാധാനത്തിന്' ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. യുനേറ്റഡ് സ്റ്റേറ്റ്സുമായി സഹകരിച്ച് ഇറാനുമേൽ സമ്മർദം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ.
അതുകൊണ്ടുതന്നെ, അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും ഇസ്രായേൽ പിൻവാങ്ങാൻ തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.