സൈനിക സേവന കാലാവധി നീട്ടാൻ ഇസ്രായേൽ; സൈന്യം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

തെൽ അവീവ്: ഗസ്സയിലും ലബനാനിലും യുദ്ധം വ്യാപിപ്പിക്കുന്നതിനിടെ സൈനികരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ നിർബന്ധിത സൈനിക സേവന കാലാവധി നീട്ടാൻ ഇസ്രായേൽ സർക്കാർ പദ്ധതിയിടുന്നതായി ഇസ്രായേൽ പൊതുപ്രക്ഷേപണ സ്ഥാപനമായ 'കാൻ' റിപ്പോർട്ട് ചെയ്തു. സൈന്യം തകർച്ചയുടെ വക്കിലാണെന്ന ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീറിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സേവന കാലാവധി 36 മാസമായി ഉയർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നീക്കം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. നിലവിൽ പുരുഷന്മാർക്ക് 32 മാസവും സ്ത്രീകൾക്ക് 24 മാസവുമാണ് സേവന കാലാവധി. വരാനിരിക്കുന്ന പെസഹാ അവധിക്ക് ശേഷം ഇതുസംബന്ധിച്ച നിയമനിർമ്മാണം നടത്തുമെന്ന് സെക്യൂരിറ്റി കാബിനറ്റ് യോഗം വ്യക്തമാക്കി. നിലവിൽ സൈന്യത്തിൽ 15,000 പേരുടെ കുറവുണ്ടെന്നും ഇതിൽ 8,000 പേർ നേരിട്ട് യുദ്ധമുഖത്ത് നിൽക്കേണ്ടവരാണെന്നും സൈനിക വക്താവ് എഫി ഡെഫ്രിൻ അറിയിച്ചു.

ഗസ്സയിലെ കടന്നാക്രമണം, ലബനാനിലെ പുതിയ യുദ്ധമുഖം, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ സുരക്ഷ എന്നിവ സൈന്യത്തിന് മേൽ വലിയ ഭാരമാണ് വരുത്തിവെച്ചിരിക്കുന്നത്. ഫെബ്രുവരി 28 മുതൽ ഇറാനെതിരായ യുദ്ധത്തിൽ 1,340ലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തീവ്ര ഓർത്തഡോക്സ് ജൂതന്മാരെ (ഹരേദി) സൈന്യത്തിൽ ചേർക്കുന്നതിനെച്ചൊല്ലി ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാണ്.

ഹരേദി വിഭാഗത്തിന് ഇളവ് നൽകുന്നതിനെ നിയമോപദേശകർ എതിർത്തെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നത് തങ്ങളാണെന്ന കർക്കശ നിലപാടിലാണ് ഇസ്രായേൽ. ലബനാനിലെ ലിതാനി നദിക്ക് വടക്കോട്ട് അധിനിവേശം വ്യാപിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതിനിടെയാണ് സൈനിക ക്ഷാമം ഭരണകൂടത്തെ വലയ്ക്കുന്നത്. ഇസ്രായേലിനും യു.എസ് താവളങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ മേഖലയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Tags:    
News Summary - Israel to extend military service term; Army in dire straits, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.