തുടർച്ചയായി കരാർ ലംഘനം: ചോരക്കൊതി അടങ്ങാതെ ഇസ്രായേൽ

ഗസ്സ: വെടിനിർത്തൽ കരാർ അംഗീകരിച്ച് എട്ട് ദിവസം പിന്നിടുമ്പോഴും ചോരക്കൊതി ഒടുങ്ങാതെ ഇസ്രായേൽ സൈന്യം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ സ്വന്തം വീടുകൾ തേടി മടങ്ങുന്നവർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ മരിച്ചു. കരാർ ലംഘനത്തിന് ശേഷം ഇസ്രായേൽ നടത്തിയ വലിയ ആക്രമണമാണിത്. 

ഗസ്സ നഗരത്തിലെ സെയ്ത്തൂൻ മേഖലയിലുള്ള തങ്ങളുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട അബൂ ശാബാൻ കുടംബത്തിലെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം പതിമൂന്ന് പേരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ​ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ്

യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് ആക്രമണമെന്നും അധിനിവേശകരുടെ ഒടുങ്ങാത്ത ചോരക്കൊതിയാണ് സാധാരണ ജനങ്ങൾക്ക് മേൽ ആവർത്തിച്ച് കൊണ്ടിരിക്കുന്ന അക്രമണങ്ങൾക്ക് കാരണമെന്നും പ്രതിരോധ വക്താവ് മഹ്മൂദ് ബസാൽ പറഞ്ഞു.

കുടുംബത്തിന് നേരെ നടന്ന അക്രമണം കൂട്ടക്കൊലപാതകമാണെന്നും അക്രമണത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിനെതിരെ നടപടി എടുക്കണമെന്നും ഹമാസ് യു.എസിനോടും മധ്യസ്ഥ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാന കരാർ നിലവിൽ വന്നതിന് ശേഷവും ഗസ്സയുടെ 53 ശതമാനം പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ കീഴിൽ തുടരുകയാണ്.

ഈജിപ്തിലെ ശറമുൽ ​ശൈഖിൽ ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മധ്യസ്ഥ രാഷ്ട്ര നേതാക്കളും പ​ങ്കെടുത്ത ഉച്ചകോടിയിൽ ഗസ്സ സമാധാന കാരാറിൽ ഒപ്പുവെച്ചതിനു പിന്നാലെ ​​തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെയായി ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വാദിച്ചു. എന്നാൽ വെടിനിർത്തലും സമാധാന കരാറും അംഗീകരിച്ച ശേഷവും ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നുമടക്കമുള്ള അടിയന്തര സഹായങ്ങൾക്കായി റഫ അതിർത്തി തുറക്കാതിരിക്കുന്നതും സാധാരണക്കാർക്ക് നേരെയുള്ള വെടിവെപ്പും ഇസ്രായേൽ നടത്തുന്ന കരാർ ലംഘനത്തിന്റെ ആവർത്തിച്ചുള്ള തെളിവുകളാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ് ഇസ്രായേലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഗസ്സയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

​തിങ്കളാഴ്ച നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ട്രംപ് അടക്കമുള്ള നേതാക്കൾ ഒപ്പുവെച്ചിരുന്നു. അമേരിക്കക്ക് പുറമെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും ഒപ്പുവെച്ചില്ലെങ്കിലും കരാർ അംഗീകരിച്ചിരുന്നു.

Tags:    
News Summary - Israel kills 11 Palestinian family members in Gaza’s deadliest truce breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.