ജറൂസലം: ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളിൽ 704 ഗസ്സ നിവാസികളെ കൊന്ന് ഇസ്രായേൽ. ഇതിൽ 180ഓളം കുട്ടികളാണ്. ഇതോടെ ആകെ മരണം 5,791 ആയി. ആകെ 2000 കുട്ടികളാണ് മരിച്ചുവീണത്. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ ഐക്യരാഷ്ട്ര സഭ അനങ്ങുന്നില്ലെന്ന് മുതിർന്ന ഫലസ്തീൻ പ്രതിനിധി ചൊവ്വാഴ്ച വിമർശിച്ചു.
വടക്കൻ ഗസ്സയിൽ ആക്രമണം കടുപ്പിക്കുമെന്നും ഗസ്സ സിറ്റിയാണ് ലക്ഷ്യമെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ബാക്കിയുള്ളവർ തെക്കൻ മേഖലയിലേക്ക് ഉടൻ മാറണമെന്നും ഇസ്രായേൽ സേന വീണ്ടും അന്ത്യശാസനം നൽകി. അതേസമയം, തെക്കൻ മേഖലകളിലും ബോംബിങ് തുടരുന്നുമുണ്ട്. ഗസ്സക്ക് മാനുഷിക സഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം പാഴാവുകയാണെന്നും ട്രക്കുകൾക്ക് സഞ്ചരിക്കാൻ ഇന്ധനം ലഭിച്ചില്ലെങ്കിൽ വിതരണം നിർത്തുമെന്നും ഐക്യരാഷ്ട്ര സഭ ഏജൻസി അറിയിച്ചു.
ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രിക്കുനേരെ മുന്നറിയിപ്പില്ലാതെ ആക്രമണമുണ്ടായി. ഒട്ടേറെ രോഗികൾ അബോധാവസ്ഥയിലായതിനാൽ ഒഴിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഏറ്റവും തിരക്കേറിയ നുസൈറത് മാർക്കറ്റിലും ബോംബിങ് നടത്തി.
വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ പരിക്കേറ്റവരെ ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിൽ ചികിത്സിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വൈദ്യുതിയില്ലാെത ചികിത്സ മുടങ്ങിയും മെഡിക്കൽ സാമഗ്രികൾ ലഭിക്കാതെയും ഗസ്സയിലെ വിവിധ ആശുപത്രികളിലായി നിരവധി പേർ മരിച്ചിട്ടുണ്ട്.
തടവുകാരായി പിടിച്ച രണ്ട് ഇസ്രായേലി വനിതകളെ ഹമാസ് വിട്ടയച്ചു. റെഡ്ക്രോസിനു കൈമാറിയ ഇവരെ തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോചെവ്ദ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പർ (79) എന്നിവരെയാണ് മാനുഷിക പരിഗണനയാലെന്ന് വ്യക്തമാക്കി മോചിപ്പിച്ചത്.
ഇതിനിടെ മസ്ജിദുൽ അഖ്സയിൽ മുസ്ലിംകൾക്ക് ഇസ്രായേൽ പ്രവേശനം നിഷേധിച്ചു. എന്നാൽ, തൽസ്ഥിതി ലംഘിച്ച് ജൂതർക്ക് അൽഅഖ്സയിൽ പ്രാർഥിക്കാൻ സൗകര്യമൊരുക്കിയെന്നും ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ അറിയിച്ചു. മാസങ്ങളുടെ ഇടവേളക്കുശേഷം അൽ അഖ്സയിലെത്തിയ ഇസ്രായേൽ പൊലീസിന്റെ നടപടിയാണിത്.
നിയമപ്രകാരം മുസ്ലിംകൾക്ക് മാത്രമാണ് അൽഅഖ്സ പള്ളിയിൽ പ്രാർഥനക്ക് അവകാശമുള്ളത്. അടുത്ത ഘട്ടത്തിന് തങ്ങൾ സജ്ജരാണെന്നും രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ സേന വക്താവ് അവകാശപ്പെട്ടു.
ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതായും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ടക്കൊലക്കു മുന്നിൽ ഇനിയും പച്ചക്കൊടി നൽകരുതെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുറന്നടിച്ചു.
ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ലെന്നും 56 വർഷത്തെ ശ്വാസംമുട്ടിക്കൽ അവർ അനുഭവിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം ഹമാസിന്റെ ആക്രമണം ഇതിനുള്ള ന്യായീകരണമല്ലെന്നും പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട പ്രത്യക യു.എൻ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസിനെതിരെ പൊരുതുന്ന പടിഞ്ഞാറൻ സഖ്യശക്തികൾ അവരുടെ ആയുധങ്ങൾ ഹമാസിനുനേരെ തിരിക്കണമെന്ന്, ഇസ്രായേലിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അടിച്ചമർത്തൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.