തെഹ്റാൻ: യു.എസ് ഉയർത്തുന്ന സമ്മർദത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. ഇറാൻ ആണവപദ്ധതിയുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പെസഷ്‍കിയാന്റെ പ്രതികരണം.രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഇറാൻ ഉറച്ചുനിൽക്കും. ഇറാനെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപോകില്ല. ബാഹസമ്മർദങ്ങളെ നേരിടാനും അദ്ദേഹം ആഹ്വാനം നൽകി.
നേരത്തെ ഇറാനെതിരെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. അർഥവത്തായ ആണവ കരാറിലെത്താൻ ഇറാൻ തയാറാകേണ്ടത് അനിവാര്യമാണെന്നും, അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ കരാറിലെത്തുകയെന്നത് എളുപ്പമല്ല. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാനെ ആണാവായുധങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇറാന്‍റെ കൈവശം ആണവായുധം ഉണ്ടായാൽ മധ്യപൂർവേഷ്യയിൽ സമാധാനം സാധ്യമാകില്ല. അത് വളരെ ലളിതമായ കാര്യമാണ്. കഴിഞ്ഞ വർഷം 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' വഴി ഇറാന്റെ ചില ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇത് ഇറാനെ ചർച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇറാനെതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കുന്ന ഇസ്രായേലും ട്രംപിന്‍റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇറാൻ ഒരു ആണവശക്തിയാകുന്നത് ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ അവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ നെതന്യാഹു, യു.എസിന്‍റെ ഏത് സൈനിക നീക്കത്തിനും പൂർണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.