‘അമേരിക്കയുമായി ചർച്ചക്കില്ല’; രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ നിന്ന് പിൻമാറി ഇറാൻ

തെഹ്‌റാൻ: അമേരിക്കയുമായി പാകിസ്താനിൽ വെച്ച് നടക്കാനിരുന്ന രണ്ടാം ഘട്ടം സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിൻമാറി. ഇസ്ലാമാബാദിൽ ചർച്ചകൾ ഉടൻ നടക്കുമെന്ന വാർത്തകൾ ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' (IRNA) തള്ളി. ചർച്ചകൾ സംബന്ധിച്ച അമേരിക്കയുടെ പ്രചാരണം വെറും 'മാധ്യമ നാടകം' മാത്രമാണെന്നും ഇറാൻ ആരോപിച്ചു.

അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളും നിലപാടുകളിലെ സ്ഥിരതയില്ലായ്മയുമാണ് ചർച്ചയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതെന്ന് ഇറാൻ പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിൻമാറിയത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നിലപാടുകളാണ് ഇതിന് കാരണമെന്നാണ് ഇറാന്റെ പക്ഷം.

വാഷിങ്ടൺ മുന്നോട്ടുവെക്കുന്ന യാഥാർത്ഥ്യബോധമില്ലാത്ത നിബന്ധനകൾ, ചർച്ചാവേളയിൽ അമേരിക്ക തുടർച്ചയായി നിലപാടുകൾ മാറ്റുന്നു, വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം എന്നിവയാണ് പിന്മാറാനുള്ള ഇറാന്‍റെ കാരണങ്ങൾ. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾ കൊണ്ട് ഗുണമുണ്ടാകില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രതിനിധികൾ ഓരോ തവണയും ചർച്ചകളിൽ വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിൽ ഒരു വ്യക്തതയുമില്ലെന്നും ഇർന റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28ന് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. തുടർന്ന് അന്താരാഷ്ട്ര ഇടപെടലിലൂടെ ഏപ്രിൽ 8ന് വെടിനിർത്തൽ നിലവിൽ വന്നു. ഏപ്രിൽ 11, 12 തിയതികളിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടതോടെ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചർച്ചക്കില്ലെന്ന ഉറച്ച നിലപാടുമായി ഇറാൻ രംഗത്തെത്തിയത്.

ഫെബ്രുവരിയിൽ ഉണ്ടായ ആക്രമണങ്ങളും തുടർന്നുണ്ടായ തിരിച്ചടികളും പശ്ചിമേഷ്യയെ തകർത്തിരിക്കുകയാണ്. ഇസ്ലാമാബാദിലെ ആദ്യഘട്ട ചർച്ചകൾ തകർന്നതിന് പിന്നാലെ മേഖലയിൽ സൈനിക നീക്കങ്ങൾ വർധിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്കിന് സമീപം യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെയുള്ള യുഎസ് വിമാനവാഹിനിക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത് ഇറാനെ പ്രകോപിപ്പിക്കുന്നു. ഇറാന്റെ സൈനിക ആസ്ഥാനത്തുനിന്നുള്ള അറിയിപ്പ് പ്രകാരം, അമേരിക്കൻ സൈന്യത്തിന്റെ ഏത് നീക്കത്തെയും നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണ്.

Tags:    
News Summary - Iran rejects negotiations with US, cites ‘excessive demands, shifting positions’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.