ബഗ്ദാദ്: പ്രതിഷേധം ഉടനെ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇറാഖിൽ വീണ്ടും പാർലമെന്റ് കൈയേറിയ ശിയ നേതാവ് മുഖ്തദ അൽസദ്റിന്റെ അനുയായികൾ രണ്ടാം ദിനവും പാർലമെന്റിൽ തമ്പടിച്ചു. ഇനി ഒരു അറിയിപ്പ് വരെ കുത്തിയിരിപ്പ് സമരം പ്രഖ്യാപിക്കുന്നതായി പ്രതിഷേധക്കാർ പ്രസ്താവനയിൽ അറിയിച്ചു. 'ഞങ്ങൾക്ക് മിസ്റ്റർ സുദാനിയെ ആവശ്യമില്ല- പ്രതിഷേധക്കാരിൽ ഒരാളായ സർക്കാർ ജീവനക്കാരൻ സത്താർ അൽ-അലിയാവി പറഞ്ഞു. ഞായറാഴ്ച പാർലമെന്റിൽ ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാർക്ക് സൂപ്പ്, പുഴുങ്ങിയ മുട്ട, ബ്രഡ്, വെള്ളം എന്നിവ വിതരണം ചെയ്തു. മാർബിൾ തറയിൽ ബ്ലാങ്കറ്റ് വിരിച്ച് പാർലമെന്റിനുള്ളിൽ ചിലർ രാത്രി കഴിച്ചുകൂട്ടി. മറ്റുള്ളവർ തോട്ടത്തിലെ ഈന്തപ്പനകളുടെ ചുവട്ടിൽ പ്ലാസ്റ്റിക് പായ വിരിച്ചുറങ്ങി.
ഇറാൻ അനുകൂല കക്ഷികളുടെ സർക്കാർ രൂപവത്കരണ നീക്കങ്ങളിൽ പ്രതിഷേധിച്ച് ബുധനാഴ്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സഭ ചേർന്നയുടൻ പാർലമെന്റ് വളഞ്ഞ് നടപടികൾ തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ ശനിയാഴ്ച വീണ്ടും പാർലമെന്റ് കൈയേറുകയായിരുന്നു. ശനിയാഴ്ച അതിസുരക്ഷ മേഖലയായ ഗ്രീൻ സോണിന്റെ സിമന്റ് ബാരിക്കേഡുകൾ തകർത്തായിരുന്നു പ്രതിഷേധക്കാർ തള്ളിക്കയറിയത്.
ഇറാൻ അനുകൂല സഖ്യകക്ഷിയുടെ പ്രതിനിധിയായ മുഹമ്മദ് ശിയ അൽസുദാനി സർക്കാറുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച വോട്ടെടുപ്പ് നടക്കേണ്ടതായിരുന്നു. നിലവിൽ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണ് സദ്റിന്റെ കക്ഷി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സദ്റിന്റെ പാർട്ടിയായിരുന്നു പാർലമെന്റിന്റെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സർക്കാറുണ്ടാക്കുന്ന ശ്രമത്തിൽ വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.