ലബനാനിലെ സൗറിൽ ഇസ്രായേൽ ആക്രമണത്തിൽ കെട്ടിടങ്ങളിൽനിന്ന് പുക ഉയരുന്നു

സുരക്ഷിത താവളമേത്?; ആശങ്കയിൽ യു.എസ്

വാഷിങ്ടൺ: ഫെബ്രുവരി 28ന് ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിയ വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഇറാൻ പ്രത്യാക്രമണവും ആരംഭിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ സൈനിക നിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ യു.എസിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് ബി.ബി.സി തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഇറാഖ്, ജോർഡൻ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലായി യു.എസിന്റെ സൈനിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മേഖലയിലെ സുരക്ഷിത സൈനിക കേന്ദ്രങ്ങൾ എന്നാണ് ഇവ വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്നാൽ, ഫെബ്രുവരി 28നുശേഷം, 20 മുതൽ 28 വരെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യു.എസിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ പലതും തകർക്കപ്പെട്ടു. ഇന്ധനം നിറക്കുന്ന വിമാനങ്ങൾ, റഡാറുകൾ എന്നിവയും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ യു.എസിന് സംഭവിച്ചത്.

യു.എ.ഇയിലെ അൽ റുവൈസ്, അൽ സദർ ബേസുകളിലും ജോർഡനിലെ മുവാഫാക്ക്ബേസിലുമായി മൂന്ന് അത്യാധുനിക ആന്റി ബാലിസ്റ്റിക് മിസൈൽ ബാറ്ററി സംവിധാനങ്ങൾ തകർന്നു. ഏകദേശം നൂറ് കോടി ഡോളർ വിലമതിക്കുന്ന ഈ സംവിധാനം മാറ്റിസ്ഥാപിക്കാൻ കഴിയില്ല.

ഓപറേഷൻ എപിക് ഫ്യൂരിയുടെ ഭാഗമായി ഇറാനിലെ 13,000 കേന്ദ്രങ്ങളിലാണ് സഖ്യ സേന ആക്രമണം നടത്തിയത്. ഇതിലൂടെ സംഭവിച്ച നഷ്ടങ്ങളേക്കാൾ എത്രയോ മടങ്ങാണ് പ്രത്യാക്രമങ്ങളിലൂടെ യു.എസിന് സംഭവിച്ചത്. യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് ഇറാന്റെ യുദ്ധതന്ത്രങ്ങളിൽ കാര്യമായ മാറ്റം വന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

തുടക്കത്തിൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ വലിയ തോതിലുള്ള മിസൈൽ വർഷമാണ് ഇറാൻ നടത്തിയിരുന്നത്. എന്നാൽ, പിന്നീട് കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലേക്ക് കൃത്യമായ ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിച്ചു.

ഇറാന്റെ മിസൈൽ പ്രഹരപരിധിക്കുള്ളിൽനിന്ന് വിമാനങ്ങൾ മാറ്റി പാർക്ക് ചെയ്യുന്നതിൽ അമേരിക്കൻ സൈന്യത്തിന് തുടക്കത്തിലുണ്ടായ അലംഭാവമാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണം. ഓപറേഷൻ എപിക് ഫ്യൂരിയുടെ ആകെ ചെലവ് 2900 കോടി ഡോളറിലെത്തുമെന്നാണ് പെന്റഗണിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Iran Hits 28 US Bases in Gulf; $1B Missile Shields Lost in Operation Epic Fury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.