ലണ്ടൻ: ചികിത്സയ്ക്കിടെ രോഗിയോടു ലൈംഗികാതിക്രമം കാണിച്ച മലയാളി ഡോക്ടർ സൈമൺ എബ്രഹാമിന് (34) ബ്രിട്ടീഷ് കോടതി ജയിൽശിക്ഷ വിധിച്ചു. 18 മാസത്തെ ജയിൽവാസമാണ് വിധിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോൺ ജില്ല ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്നപ്പോഴാണ് ഇയാൾ രോഗിയോട് അതിക്രമം കാട്ടിയത്.
കടുത്ത തലവേദനയ്ക്ക് ചികിത്സതേടിയെത്തിയ സ്ത്രീയാണ് അതിക്രമത്തിനിരയായത്. ഇയാളുടെ പേര് 10 വർഷത്തേക്ക് ലൈംഗികകുറ്റവാളികളുടെ പട്ടികയിൽപ്പെടുത്താൻ ചിചെസ്റ്റർ ക്രൗൺ കോടതി സസെക്സ് പോലീസിനോടു നിർദേശിച്ചു.
2020 ഒക്ടോബറിൽ ഈസ്റ്റ്‌ബോൺ ജില്ലാ ജനറൽ ആശുപത്രിയിൽ കടുത്ത തലവേദനയ്ക്ക് ചികിത്സയിലായിരുന്ന യുവതിയുടെ രോഗത്തെക്കുറിച്ച് സഹപ്രവർത്തകനിൽനിന്ന് അറിഞ്ഞ ഡോ. സൈമൺ, ചികിത്സ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽനിന്ന് രണ്ടുവർഷം തിരുമ്മൽ പഠിച്ചിട്ടുണ്ടെന്നും വീട്ടിലെത്തി ചികിത്സിക്കാമെന്നും ഇയാൾ പറഞ്ഞു. ഇതോടെ, തിരുമ്മലിനായി നിയോഗിച്ചു. ഇതിനിടെയാണ്, ലൈംഗികമായി ആക്രമിച്ചത്.
സ്ത്രീ തന്നെയാണ് വിഷയം ആശുപത്രിയെ അറിയിക്കുന്നതും പൊലീസിൽ പരാതിപ്പെടുന്നതും. ഇവരുടെ തലവേദനയെ സൈമൺ മുതലെടുക്കുകയായിരുന്നുവെന്ന് സസെക്സ് പൊലീസ് പറഞ്ഞു. അറസ്റ്റിലായപ്പോൾ കുറ്റങ്ങളെല്ലാം സൈമൺ നിഷേധിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലിലാണ് സമ്മതിച്ചത്. അഞ്ച് വർഷത്തേക്ക് ഇരയുമായി സമ്പർക്കം പുലർത്തുന്നത് വിലക്കുന്ന നിരോധന ഉത്തരവും ഡോക്ടർക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.