പ്രതീകാത്മക ചിത്രം
വാഷിങ്ങ്ടൺ: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്.
അമേരിക്ക ഹുർമുസിൽ ഉപരോധം ഏർപെടുത്തിയതിനെതുടർന്ന് തങ്ങളുടെ വ്യാപാര ഇടനായിലൂടെയുള്ള ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ ഗൾഫ് മേഖലയിലെ എണ്ണ-വാതക പ്രതിസന്ധി മൂലം ലോകത്തിന് ഏകദേശം ഒരു ലക്ഷം കോടി ഡോളർ (ഒരു ട്രില്യൺ) വരെ അധിക ബാധ്യതയുണ്ടാകുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ധനവില വർധനവിനെത്തുടർന്ന് പ്രമുഖ എണ്ണക്കമ്പനികൾ റെക്കോർഡ് ലാഭമാണ് നേടിയെടുക്കുന്നത്.
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയിൽ ലോകരാജ്യങ്ങൾ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഹുർമുസ് വഴിയുള്ള ഗതാഗതം ഉടൻ പുനഃസ്ഥാപിക്കപ്പെട്ടാൽ പോലും ആഗോള സമ്പദ്‌വ്യവസ്ഥക്ക് 600 ബില്യൺ ഡോളറിന്റെ ആഘാതമുണ്ടാകുമെന്ന് കാലാവസ്ഥാ സംഘടനയായ '350.org' പുറത്തുവിട്ട ഐ.എം.എഫ് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതിസന്ധി നീണ്ടുപോയാൽ ഇത് ഒരു ലക്ഷം കോടി ഡോളർ കടക്കും. പണപ്പെരുപ്പം, വളം, ഭക്ഷ്യ സാധങ്ങളുടെ വിലവർധനവ് എന്നിവ കൂടി കണക്കിലെടുത്താൽ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കും.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും ലാഭം മാത്രം ലക്ഷ്യംവെച്ചാണ് എണ്ണകമ്പനികൾ പ്രവർത്തിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ആദ്യ പാദത്തിൽ തന്നെ ബ്രിട്ടീഷ് പെട്രോളിയം (ബി.പി) പോലുള്ള കമ്പനികൾ തങ്ങളുടെ ലാഭം ഇരട്ടിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെ 'അശ്ലീലമായ ലാഭം' എന്നാണ് 350.org ചീഫ് എക്സിക്യൂട്ടീവ് ആൻ ജെല്ലെമ വിശേഷിപ്പിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ചെലവിൽ എണ്ണക്കമ്പനികൾ പണം വാരിക്കൂട്ടുകയാണെന്നും അവർ ആരോപിച്ചു. ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലം ആഫ്രിക്കൻ രാജ്യങ്ങളും ദ്വീപ് രാജ്യങ്ങളും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഊർജ്ജ പ്രതിസന്ധി മൂലം പല രാജ്യങ്ങളിലെയും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഉച്ചക്ക് 3 മണി വരെ മാത്രമാണെന്നും അവർ വ്യക്തമാക്കി.
കൊളംബിയയിലെ സാന്റാ മാർട്ടയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണമെന്നത് പ്രധാന ചർച്ചാവിഷയമായി ഉയർത്തികാട്ടിയിട്ടുണ്ട്. എണ്ണക്കമ്പനികളുടെ അമിത ലാഭത്തിന് മേൽ 'വിൻഡ് ഫാൾ ടാക്സ്' ഏർപ്പെടുത്തണമെന്നും ആ തുക പുനരുപയോഗ ഊർജ്ജ മേഖലയിൽ നിക്ഷേപിക്കണമെന്നും ശക്തമായ ആവശ്യമുയർന്നു. ലോകം നിലവിൽ ഫോസിൽ ഇന്ധനങ്ങൾക്ക് നൽകുന്ന സബ്‌സിഡി ധനികർക്കാണ് കൂടുതൽ ഗുണകരമാകുന്നതെന്ന് മുൻ അയർലൻഡ് പ്രസിഡന്റ് മേരി റോബിൻസൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.