ലണ്ടൻ: മുസ്‍ലിം വിദ്യാർഥികൾക്ക് പ്രാർഥന വിലക്കിയ സ്കൂളിന്റെ നടപടി ശരിവെച്ച് യു.കെ ഹൈകോടതി. പ്രാർഥന വിലക്കിനെതിരെ ഏതാനും മുസ്‍ലിം വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. കോടതി വിധി ഇന്ത്യൻ വംശജയായ സ്കൂൾ പ്രിൻസിപ്പൽ കാതറീൻ ബീർബൽസിങ് സ്വാഗതം ചെയ്തു. ബ്രിട്ടനിലെ ഏറ്റവും കർക്കശക്കാരിയായ ഹെഡ്മിസ്ട്രസ് എന്നാണ് ഇവർ അറിയപ്പെടുന്നത്.
താൻ ഹെഡ്മിസ്ട്രസ് ആയ മൈക്കല സ്കൂൾ ഒരു മതേതര വിദ്യാലയമാണെന്നും ഇവിടെ മുസ്‍ലിംകൾക്ക് ഒരുതരത്തിലുള്ള പ്രാർഥനകളും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം, സ്കൂളിലെ പകുതിയിലേറെയും മുസ്‍ലിം വിദ്യാർഥികളാണ്. സിഖ്, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും നിരവധി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്കൂളിൽ മുസ്‍ലിം വിദ്യാർഥികൾക്ക് പ്രാർഥന മുറിയുണ്ടായിരുന്നില്ല. വിദ്യാർഥികൾക്കിടയിൽ വിഭജനമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രാർഥന മുറി അനുവദിക്കാതിരുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം മുസ്‍ലിം വിദ്യാർഥികൾ പ്രാർഥിക്കാൻ പോയാൽ പഠന പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കേണ്ട അവരുടെ സമയം നഷ്ടമാക്കുമെന്നും ഹെഡ്മിസ്ട്രസ് കോടതിയിൽ സൂചിപ്പിച്ചു. പിന്നീട് സ്കൂളിന് അനുകൂലമായാണ് ജസ്റ്റിസ് തോമസ് ലിൻഡൻ വിധി പുറപ്പെടുവിച്ചത്. 2014ലാണ് കാതറീൻ ബീർബൽസിങ് സ്കൂൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.