നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമസ്വാതന്ത്ര്യം ഹനിക്കുക, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെ 2022-ൽ ഇന്ത്യയിൽ വർധിച്ച അളവിൽ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറിയതായി യു.എസ് റിപ്പോർട്ട്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ്, കൊലപാതകങ്ങൾ, പീഡനം, പൊലീസ് ക്രൂരത തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ പരാമർശിക്കുന്നത്. അനിയന്ത്രിതമായ അറസ്റ്റും തടങ്കലും, വർധിച്ചുവരുന്ന രാഷ്ട്രീയ തടവുകാർ, സ്വകാര്യതയിൽ ഏകപക്ഷീയമോ നിയമവിരുദ്ധമോ ആയ ഇടപെടൽ, അക്രമമോ അക്രമ ഭീഷണികളോ ഉൾപ്പെടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ അന്യായമായ അറസ്റ്റുകൾ എന്നിവയൊക്കെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, നേരത്തേയും യു.എസിന്‍റെ സമാനമായ റിപ്പോർട്ടുകൾ ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നന്നായി സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും ശക്തമായ സ്ഥാപനങ്ങളുമുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പിച്ചു പറഞ്ഞു. ഇൻറർനെറ്റ് സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ, സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടൽ, ഇന്ത്യയിലെ ഗുരുതരമായ അവകാശ ലംഘനങ്ങളിൽ ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ സംഘടനകളെ ഉപദ്രവിക്കൽ എന്നിവയും യു.എസ് റിപ്പോർട്ട് പരാമർശിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.