പ്രതീകാത്മക ചിത്രം
ഡാറ്റ ചോർച്ച ഭീഷണി: സൈനിക ഫോണുകളിലെ പരസ്യ ട്രാക്കറുകൾ ഓഫാക്കി അമേരിക്ക
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ വിവരങ്ങളും ലൊക്കേഷനും ശത്രുരാജ്യങ്ങൾ ചോർത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി യു.എസ് സൈന്യം. സൈനികരും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും അഡ്വർടൈസിങ് ഐഡന്റിഫയറുകൾ ഡിസേബിൾ ചെയ്തതായി യു.എസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡാറ്റ ബ്രോക്കർമാർ വഴി വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനാണ് ഈ അടിയന്തര നടപടി.
ആപ്പുകളുടെ ഉപയോഗവും വ്യക്തികളുടെ ലൊക്കേഷനും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് മൊബൈൽ അഡ്വർടൈസിങ് ഐഡന്റിഫയറുകൾ. ഇത്തരം ലൊക്കേഷൻ ഡാറ്റകൾ വിപണിയിൽ നിന്ന് വാങ്ങി ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ സൈനിക താവളങ്ങളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിടാൻ ഉപയോഗിക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. യു.എസ് സെനറ്റർ റോൺ വൈഡനും പ്രതിനിധി പാറ്റ് ഹാരിഗനും വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും പെന്റഗണിനോട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
യു.എസ് എയർഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ്, ആർമി എന്നീ വിഭാഗങ്ങൾ തങ്ങളുടെ വിൻഡോസ്, ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിൽ ഈ ട്രാക്കിങ് സംവിധാനങ്ങൾ ഘട്ടങ്ങളായി നിർജ്ജീവമാക്കിയതായി അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധമേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും ഇറാന്റെ ആക്രമണങ്ങൾക്ക് കാരണമാകുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന്, ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പെന്റഗൺ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക കടുപ്പിക്കുന്നതിനിടെയാണ് ഈ സുരക്ഷാ നീക്കം. ഇറാന്റെ സുപ്രധാന മേഖലകളിൽ യു.എസ് സൈന്യം ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ഇറാന്റെ വ്യോമ പ്രതിരോധ റഡാറുകളും വിമാനങ്ങളും തകർത്തതായും ഹുർമുസ് കടലിടുക്കിലെ നാവിക പാതകൾ അമേരിക്കൻ സൈന്യം പൂർണ നിയന്ത്രണത്തിലാക്കിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടിട്ടുണ്ട്. കൂടാതെ ഇറാനിലെ തന്ത്രപ്രധാനമായ പികാക്സ് പർവതത്തിൽ യു.എസ് ആക്രമണമുണ്ടാവുമെന്ന് ഭീഷണിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.