കിയവ്: യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽ 400 പേരെ പാർപ്പിച്ച ആർട് സ്കൂളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തി. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കെട്ടിടം തകർന്ന് നിരവധി പേർ കുടുങ്ങി കിടക്കുന്നതായി നഗരസഭാധികൃതർ പറഞ്ഞു. ആളപായമുണ്ടോയെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മരിയുപോളിൽ കഴിഞ്ഞയാഴ്ച ആളുകളെ പാർപ്പിച്ച തിയേറ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കെട്ടിടം തകർന്ന് നൂറുകണക്കിനാളുകൾ ബങ്കറിനുള്ളിൽ കുടുങ്ങിയിരുന്നു.
ഈ അധിനിവേശം വരും തലമുറയുൾപ്പെടെ ഓർത്തുവെക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പറഞ്ഞു.
മരിയുപോളിൽ മൂന്നാഴ്ചയോളമായി റഷ്യ ബോംബാക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഭക്ഷണം, വെള്ളം, വൈദ്യുതി ഉൾപ്പടെ വിച്ഛേദിക്കുകയും ആക്രമണങ്ങളിൽ 2,300 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തതായി പ്രാദേശിക അധികാരികൾ പറഞ്ഞു. അവരിൽ ചിലരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കേണ്ടി വന്നു.
ആക്രമണം ശക്തമായതോടെ പ്രാദേശിക അധികാരികൾ കൂടുതൽ സഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായി റഷ്യ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.