ഇംറാന്‍ ഖാന് ചികിത്സ ഉറപ്പാക്കും, പുതിയ ജയിലിലേക്ക് മാറ്റും -മുഹ്സിൻ നഖ്‌വി

ഇസ്‌ലാമബാദ്: പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഇസ്‌ലാമബാദിലെ പുതിയ ജയിലിലേക്ക് മാറ്റുമെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി അറിയിച്ചു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുന്ന പുതിയ ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും നഖ്‌വി അറിയിച്ചു. ഇമ്രാൻ ഖാന്‍റെ ശിക്ഷ വിധിച്ചത് ഇസ്‌ലാമബാദിലെ കോടതിയായതിനാലാണ് അദ്ദേഹത്തെ തലസ്ഥാനത്തെ ജയിലിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദിയാല ജയിലിൽ കഴിയുന്ന ഇംറാന്‍റെ കാഴ്ചശക്തി ക്രമാതീതമായി കുറഞ്ഞുവെന്നും ആരോഗ്യനില വഷളായെന്നും ദീർഘകാലമായി ഏകാന്തതടവിൽ കഴിയുകയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നഖ്‌വിയുടെ പ്രതികരണം. സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി സൽമാൻ സഫ്ദറിന്‍റെ റിപ്പോർട്ട് പ്രകാരം, ജയിൽ അധികൃതർ മാസങ്ങളോളം ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇംറാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടിട്ടുണ്ട്.

നേരത്തെ, ഇംറാന്റെ സഹോദരി അലീമ ഖാൻ അദിയാല ജയിൽ സൂപ്രണ്ട് അബ്ദുൽ ഗഫൂർ അൻജുമിനെതിരെ കോടതിലക്ഷ്യത്തിന് ഹരജി നൽകിയിരുന്നു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് പി.ടി.ഐ പാർട്ടി ഭാരവാഹികളും ആരോപണമുന്നയിച്ചിരുന്നു.

ഈ മാസം 16നുള്ളിൽ ഇംറാനെ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്ന് പാകിസ്താൻ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇംറാന്‍റെ ആരോഗ്യസ്ഥിതി അതിപ്രധാനമാണെന്നും ഇടപെടൽ അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് യഹ്യാ അഫ്രീദി വ്യക്തമാക്കി. അദ്ദേഹത്തിന് മക്കളുമായി സംസാരിക്കാൻ അനുവാദം നൽകണമെന്നും രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.

അതേസമയം, ഇംറാന് ഇഷ്ടമുള്ള ഏത് ഡോക്ടറെയും പരിശോധനക്കായി തെരഞ്ഞെടുക്കാമെന്ന് പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ റാണ സനാവുല്ല പറഞ്ഞു. മുൻ പ്രധാനമന്ത്രിയുടെ പരാതികൾ മാസങ്ങളോളം അവഗണിച്ചുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയും, പ്രതിപക്ഷം ആരോഗ്യപ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും സനാവുല്ല ആരോപിച്ചു.

Tags:    
News Summary - Imran Khan will be provided treatment and shifted to a new jail - Muhsin Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.