ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി നിർത്തിവെച്ചതെന്തിന്..? കാരണം വെളിപ്പെടുത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള 2019ലെ തീരുമാനം പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധവും പുലർത്താൻ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ദേശീയ സുരക്ഷയും തന്ത്രപരമായ നയവും സംബന്ധിച്ച ഇമ്രാൻ ഖാന്‍റെ പ്രത്യേക അസിസ്റ്റന്‍റായ മൊയീദ് യൂസഫും പങ്കെടുത്ത യോഗത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.

വില നിയന്ത്രിക്കാനും ക്ഷാമം നേരിടാനും ഇന്ത്യയിൽ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന പാകിസ്ഥാൻ മന്ത്രിസഭയുടെ ഔദ്യോഗിക നിർദ്ദേശം ഇമ്രാൻ ഖാൻ കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു. ''രണ്ട് ദിവസങ്ങളായി നടന്ന ചർച്ചകൾക്ക് ശേഷം 2019 ആഗസ്റ്റ് അഞ്ചിന് [ജമ്മു കശ്മീരിൽ] സ്വീകരിച്ച നടപടികൾ ഇന്ത്യ പുനഃപരിശോധിക്കുന്നതുവരെ പാകിസ്ഥാന് ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്" - മൊയീദ് യൂസഫ് യോഗത്തിന് ശേഷം വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാരം പുനഃരാരംഭിക്കരുതെന്നാണ് തങ്ങളുടെ തത്ത്വപരമായ നിലപാടെന്നും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്ന ഏത് തീരുമാനവും "പാകിസ്ഥാൻ കശ്മീരിലെ ജനങ്ങളെ അവഗണിച്ചുവെന്ന തെറ്റായ ധാരണ നൽകുമെന്നും ഖാൻ യോഗത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് പരിമിതമായ ഇറക്കുമതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി (ഇസിസി) ഒരു ദിവസം മുമ്പ് എടുത്ത തീരുമാനം ഖാൻ അധ്യക്ഷനായ മന്ത്രിസഭാ യോഗം തള്ളിയിരുന്നു. ജമ്മു കശ്മീരിലെ മാറ്റങ്ങളിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ 2019 ആഗസ്റ്റിൽ ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായി നിർത്തിവച്ചിരുന്നു.

Tags:    
News Summary - Imran Khan explains why Pakistan cabinet decided against sugar import

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.