നിങ്ങളൊറ്റയ്ക്കല്ല, ഞങ്ങളും ഒപ്പമുണ്ട്; രോഗ വിവരമറിഞ്ഞ് കേറ്റ് മിഡിൽട്ടന് പിന്തുണയുമായി ബ്രിട്ടൻ
ലണ്ടൻ: കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ വെയിൽസ് രാജകുമാരിയും കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽട്ടൻ അർബുദം ബാധിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങളായി കേറ്റിനെയും വില്യമിനെയും ഒരുമിച്ച് പൊതുയിടങ്ങളിൽ കാണാനുണ്ടായിരുന്നില്ല. അതിന് പാപ്പരാസികൾ പല കഥകളും മെനഞ്ഞു. കേറ്റിന്റെ വെളിപ്പെടുത്തലോടെ ഈ കഥകളെല്ലാം വെള്ളത്തിൽ വരച്ച രേഖകളെ പോലെയായി. കേറ്റിന്റെ വെളിപ്പെടുത്തലിന് ആഴ്ചകൾക്ക് മുമ്പ് ചാൾസ് രാജാവിനും അർബുദം സ്ഥിരീകരിച്ചിരുന്നു. നിലവിൽ അർബുദം സ്ഥിരീകരിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലെ മൂന്നാമത്തെ വ്യക്തിയാണ് കേറ്റ്.
അസുഖ വിവരം പരസ്യമാക്കാനുള്ള കേറ്റിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ആദ്യം ചാൾസ് തന്നെയാണ് രംഗത്തുവന്നത്. പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും, വൈറ്റ് ഹൗസും രോഗശാന്തി ആശംസിച്ച് എത്തി. രാജകുടുംബത്തിൽ വേർപെട്ടു കഴിയുന്ന വില്യമിന്റെ ഇളയ സഹോദരൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും കേറ്റ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
രോഗം പുറത്തുപറയാനുള്ള 42 വയസുള്ള രാജകുമാരിയുടെ ധൈര്യത്തെ ബ്രിട്ടീഷ് പത്രങ്ങളും വാഴ്ത്തി.
'കേറ്റ്, നിങ്ങൾ ഒറ്റയ്ക്കല്ല'-എന്നാണ് സൺ പത്രം ഒന്നാംപേജിൽ തലക്കെട്ട് നൽകിയത്. കേറ്റ് വളരെ ശക്തയാണ് എന്നറിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്നും പത്രം എഴുതി. ജനുവരിയിൽ നടന്ന കേറ്റിന്റെ ശസ്ത്രക്രിയയെ രാജകുടുംബം രഹസ്യമാക്കിവെച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ലോകത്തിന് മനസിലായെന്നും പത്രം കൂട്ടിച്ചേർത്തു.
പൊതുയിടങ്ങളിൽ കാണാതിരുന്നതിനെ തുടർന്ന് ഇല്ലാക്കഥകൾ മെനഞ്ഞ സാമൂഹിക മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളെ വിമർശിച്ച് ദ ഡെയ്‍ലി മെയ്‍ലും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണങ്ങളെ വിമർശിച്ചു.
പലതും ഊഹിക്കാം. പൊതുജനങ്ങളും എന്നാൽ അത് പരിധികടന്നു പോകരുതെന്ന് സർക്കാരുമായി ബന്ധമുള്ള നഥാനിയേൽ ടെയ്‍ലർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ ഗൗരവമായി കാണണമെന്ന് വിദ്യാർഥിനിയായ സോഫിയ അഭിപ്രായപ്പെട്ടു.
മക്കളുടെ കാര്യമോർത്താണ് അസുഖ വിവരം രഹസ്യമാക്കി വെക്കാൻ ആദ്യം താനും വില്യമും തീരുമാനിച്ചതെന്നും കേറ്റ് പറഞ്ഞിരുന്നു. ഡിസംബർ 25നാണ് ഏറ്റവുമൊടുവിൽ കേറ്റ് പൊതുപരിപാടികളിൽ പങ്കെടുത്തത്. ജനുവരി 17ന് അബ്ഡോമിനൽ ശസ്ത്രക്രിയക്കും വിധേയയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.