ഗൂഗിൾ ജെമിനി പണിമുടക്കി ; വലഞ്ഞ് ഉപയോക്താക്കൾ

ന്യൂഡൽഹി: ആഗോള സെർച്ച് ഭീമനായ ഗൂഗിളിന്റെ ജനപ്രിയ എ.ഐ ചാറ്റ്‌ബോട്ടായ 'ജെമിനി'യുടെ സേവനങ്ങൾ തടസ്സപ്പെട്ടു. അമേരിക്കയിലും ബ്രിട്ടനിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ജെമിനി പ്രവർത്തനരഹിതമാണെന്ന് പരാതിപ്പെട്ടു. ഇന്ത്യൻ സമയം വൈകുന്നേരത്തോടെയാണ് തകരാർ സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാപകമായി പുറത്തുവന്നത്.

ആഗോളതലത്തിൽ വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന 'ഡൗൺ ഡിറ്റക്ടർ' പോർട്ടലിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് തകരാർ റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ സെർച്ച്, വർക്ക്‌സ്‌പേസ്, ഗൂഗിൾ വൺ, ക്ലൗഡ് തുടങ്ങി ഗൂഗിളിന്റെ വിവിധ സേവനങ്ങളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന എ.ഐ അസിസ്റ്റന്റാണ് ജെമിനി.

എറർ 1076 , എറർ 1099 എന്നീ സാങ്കേതിക പിഴവുകളാണ് ജെമിനി ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ കാണിക്കുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു. അതേസമയം ഗൂഗിളിന്റെ ഔദ്യോഗിക പേജുകളിൽ എല്ലാം സുഗമമാണെന്നാണ് കാണിക്കുന്നത്.

സേവനം പെട്ടെന്ന് നിലച്ചതോടെ നിരവധി ഉപയോക്താക്കൾ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ അമർഷം രേഖപ്പെടുത്തി. തങ്ങളുടെ പ്രതിദിന ഉപയോഗ പരിധി കഴിയുന്നതിന് മുൻപ് തന്നെ വെബ് പതിപ്പിലും ആപ്പിലും പുതിയ പ്രോംപ്റ്റുകൾ നൽകുമ്പോൾ എറർ കാണിക്കുകയാണെന്ന് വർക്ക്‌സ്‌പേസ് അക്കൗണ്ടുള്ളവർ കുറിച്ചു. എന്നാൽ തകരാറിനെക്കുറിച്ചോ ഇത് എപ്പോൾ പരിഹരിക്കുമെന്നതിനെക്കുറിച്ചോ ഗൂഗിൾ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സെർവർ തകരാറാണോ അതോ ബാക്ക്-എൻഡ് അപ്‌ഡേഷനുകളാണോ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമല്ല.

ഗൂഗിളിന്റെ ഏറ്റവും പുതിയ മൾട്ടിമോഡൽ എ.ഐ മോഡലായ 'ജെമിനി ഓംനി' അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ തകരാർ സംഭവിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എഴുത്തുകൾ, ചിത്രങ്ങൾ, ശബ്ദം, വീഡിയോകൾ എന്നിവ നൽകി പുതിയ വീഡിയോകൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും ശേഷിയുള്ള വിപ്ലവകരമായ എ.ഐ പതിപ്പാണ് ഇത്. ഇതേ തുടർന്നുണ്ടായ സാങ്കേതിക മാറ്റങ്ങളാകാം പുതിയ തകരാറിന് പിന്നിലെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്.

Tags:    
News Summary - Google Gemini goes down; users are affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.