ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് താലിബാൻ; മുഖം വ്യക്തമാക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ മുഖം പൂർണമായി വ്യക്തമാകുന്ന ചിത്രം ആദ്യമായി പുറംലോകത്ത് പങ്കുവച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വക്താവ് സബിഹുല്ല മുജാഹിദ് ആണ് ചിത്രം ട്വീറ്റ് ചെയ്തത്. യു.എൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഹഖാനിയുടെ ഷാളുപയോഗിച്ച് പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്.
ദേശീയ പൊലീസിന്‍റെ ബിരുദ ദാന ചടങ്ങിനിടെ എടുത്ത പുതിയ ചിത്രമാണ് സബിഹുല്ല പങ്കുവച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാൻ കഴിയുന്ന ചിത്രം പുറത്തുവിടുന്നത്.
2021 സെപ്തംബറിൽ ഗവൺമെന്റിന്റെ ഭാഗമായതിനുശേഷവും ഹഖാനിയുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കിയിരുന്നു. ഹഖാനിയുടെ പുറത്തുവിട്ട മിക്ക ചിത്രങ്ങളും മുഖം ഭാഗികമായി മറച്ചയായിരുന്നു. അദ്ദേഹത്തിന് നിയമസാധുത തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാൻ നിലപാടിൽ മാറ്റം വരുത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തിൽ മുഖ്യസൂത്രധാരനായാണ് ഹഖാനി അറിയപ്പെടുന്നത്. 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2009ലും 2010ലും അഫ്ഗാനിസ്താനിൽ ഇന്ത്യക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദിയായിരുന്നു അദ്ദേഹം. 2007ലാണ് യു.എൻ ഭീകരനായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.