ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഉഷ്ണതരംഗത്തിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കടുത്ത ചൂട് യൂറോപ്യൻ ഭൂഖണ്ഡത്തെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളിക്കുകയാണ്. റെക്കോർഡ് താപനില, ആയിരക്കണക്കിന് മരണങ്ങൾ, വൈദ്യുതി പ്രതിസന്ധി, ജലക്ഷാമം, കാട്ടുതീ, അതിശക്തമായ കൊടുങ്കാറ്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ വലിയ ദുരന്തമാണ് യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂൺ 21 മുതൽ യൂറോപ്പിലുടനീളം 1,300-ലധികം അധിക മരണങ്ങൾ ചൂടുകാരണം രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സ്പെയിനിൽ മാത്രം 1,029 പേർ ചൂടുകാരണം മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 2015-ന് ശേഷമുള്ള ഏറ്റവും വലിയ മരണനിരക്കാണ് ജൂണിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ മാത്രം ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി പുഴകളിലും തടാകങ്ങളിലും കുളിക്കാൻ ഇറങ്ങിയ നിരവധി ആളുകൾ മുങ്ങിമരിച്ചതും, വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ മരണങ്ങളും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
ജൂൺ മാസം യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ കാലയളവുകളിൽ ഒന്നായി മാറി. ഹംഗറി, സ്ലോവാക്യ, ക്രോയേഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഹംഗറിയിലെ സെക്സെനിയിൽ താപനില 42 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഓസ്ട്രിയയിലും സ്ലോവാക്യയിലും ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ ജൂൺ മാസമാണ് കടന്നുപോയത്. അതേസമയം, മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമില്ലാതെ ഇത്രയും തീവ്രമായ ചൂട് അനുഭവപ്പെടുക അസാധ്യമാണെന്ന് വേൾഡ് വെതർ അട്രിബ്യൂഷനിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
എയർ കണ്ടീഷണറുകളുടെ അമിതമായ ഉപയോഗം കാരണം വൈദ്യുതി ഗ്രിഡുകളിൽ വൻ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. ഉക്രെയ്ൻ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യം വരെയുണ്ടായതായി റിപോർടുകൾ ഉണ്ട്. കൂടാതെ, ഹംഗറിയിലെയും സ്ലോവാക്യയിലെയും നൂറിലധികം മുനിസിപ്പാലിറ്റികളിൽ ജല ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചൂട് വർധിച്ചതോടെ ബോസ്നിയയിലും ബാൽക്കൻ മേഖലയിലും കാട്ടുതീ ഭീഷണി വർധിച്ചതും ആശങ്ക ഇരട്ടിയാക്കി. അതേസമയം, കടുത്ത ചൂടിനു പിന്നാലെ റൊമാനിയയിൽ വീശിയടിച്ച അതിശക്തമായ കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. മരങ്ങൾ വീണും വെള്ളപ്പൊക്കം മൂലവും വാഹനങ്ങൾക്കും വീടുകൾക്കും വ്യാപകമായ നാശം നേരിട്ടതായും റിപോർട്ടുണ്ട്.
ഫ്രാൻസിൽ സർക്കാരിന്റെ മുൻകരുതൽ നടപടികൾ പോരായിരുന്നുവെന്നാരോപിച്ച് രാഷ്ട്രീയ വിവാദങ്ങൾ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നുന്നതായി റിപോർട്ടുണ്ട്. അതേസമയം, ജൂണിലെ ചൂട് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും വരും ദിവസങ്ങളിൽ വീണ്ടും ഉഷ്ണതരംഗം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇനിയും ഏകദേശം 95 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ചൂടിന്റെ ഭീഷണിയിലാണ്. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ദുരന്ത നിവാരണ സംവിധാനങ്ങളും അടിമുടി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ദുരന്തം ഓർമ്മിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിൽ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.