മോസ്കോ: ബ്രിട്ടനിൽ അഭയംതേടിയ റഷ്യൻ മുൻ ചാരനും മകൾക്കുമെതിരായ രാസായുധപ്രയോഗത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. 23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കാൻ തീരുമാനിച്ചതോടെയാണിത്. 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ബ്രിട്ടെൻറ തീരുമാനത്തിനു മറുപടിയായാണിത്.
ഒരാഴ്ചക്കകം ബ്രിട്ടനിലെ മോസ്കോ എംബസിയിലെ ജീവനക്കാരെ പുറത്താക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇരുരാജ്യങ്ങൾക്കിടയിലെ സാംസ്കാരിക ബന്ധം ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള റഷ്യയിലെ ബ്രിട്ടീഷ് കൗൺസിലും സെൻറ് പീറ്റേഴ്സ് ബർഗിലെ ബ്രിട്ടീഷ് കോൺസുലേറ്റും ഉടൻ പൂട്ടുമെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ കാണിച്ച് ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോയെ റഷ്യൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. 66കാരനായ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനും മകൾ യൂലിയക്കുമെതിരെയാണ് ആക്രമണം നടന്നത്.
ഷോപ്പിങ് സെൻററിനു മുന്നിലെ ബെഞ്ചിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയ ഇവരുടെ നില അതീവഗുരുതരമായി തുടരുന്നു. മാർച്ച് ആറിനു നടന്ന സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയാണ്. ചാരനെ വധിക്കാൻ ശ്രമിച്ചതിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അതിനിടെ, സ്ക്രിപലിനെ അപായപ്പെടുത്താനുള്ള വിഷം മോസ്കോയിൽനിന്ന് കയറ്റിവിടുകയായിരുന്നെന്നു ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ബ്രിട്ടനിലെ സോൾസ്ബ്രിയിൽ താമസിക്കുന്ന സ്ക്രിപലിനെ സന്ദർശിക്കാൻ കഴിഞ്ഞ മൂന്നിനു മോസ്കോയിൽനിന്നു പുറപ്പെട്ട മകൾ യൂലിയയുടെ ബാഗിൽ ‘നോവിചോക്’ എന്ന മാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണ് റിപ്പോർട്ട്. വസ്ത്രത്തിലോ സൗന്ദര്യസംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിെൻറ അടുത്തുനിന്ന് മകൾ തുറക്കാനിടയുള്ള സമ്മാനപ്പൊതിയിൽ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം.
സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തിൽനിന്നാണ് സോൾസ്ബ്രിയിലെത്തിയതെന്നു ബ്രിട്ടൻ വാദിക്കുന്നു. എന്നാൽ, തങ്ങളുടെ പക്കലുള്ള അവസാനത്തെ രാസായുധങ്ങളും നശിപ്പിച്ചതിെൻറ പേരിൽ കഴിഞ്ഞ നവംബറിൽ റഷ്യ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്നു. നോവിചോക്കിെൻറ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യൻ മണ്ണിൽ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.