ലണ്ടൻ: രണ്ട് ഗർഭപാത്രത്തിൽ വളർത്തിയ ഭ്രൂണത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി ബ്രിട്ടീഷ് സ്വവർഗ ദമ്പതികൾ. ലോകത്താദ്യമായാണ് രണ്ട് ഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകുന്നത്. ജാസ്മിൻ ഫ്രാൻസിസ് സ്മിത്ത് (28), ഡോണ ഫ്രാൻസിസ് സ്മിത്ത് (30) എന്നീ സ്വവർഗ ദമ്പതികൾക്കാണ് കുഞ്ഞ് ജനിച്ചത്.
ഡോണയുടെ പ്രത്യുൽപാദന കോശമായ അണ്ഡമാണ് കൃത്രിമ ബീജ സങ്കലനത്തിന് വിധേയമാക്കിയത്. കൃത്രിമ ബീജ സങ്കലന പ്രക്രിയക്ക് (ഐ.വി.എഫ്) ശേഷം ഇത് തിരികെ ഡോണയുടെ ഗർഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ബീജ സങ്കലനം നടന്ന അണ്ഡത്തെ 18 മണിക്കൂറിന് ശേഷം പങ്കാളിയായ ജാസ്മിന്‍റെ ഗർഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഭ്രൂണം വളർന്നതും കുഞ്ഞായി രൂപാന്തരപ്പെട്ടതും ജാസ്മിന്‍റെ ഗർഭപാത്രത്തിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജാസ്മിൻ പൂർണവളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകി. ഒട്ടിസ് എന്നാണ് കുഞ്ഞിന് ഇവർ പേര് നൽകിയിരിക്കുന്നത്.
രണ്ട് മാസം പ്രായമായ കുഞ്ഞും അമ്മമാരും സുഖമായി കഴിയുകയാണ്. സ്വവർഗ ദമ്പതിമാർ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിന് ജന്മം നൽകുന്നത് സാധാരണമാണ്. എന്നാൽ, രണ്ട് ഗർഭപാത്രത്തിൽ വളർന്ന കുഞ്ഞിന് ജന്മം നൽകുന്നത് ലോകത്ത് ആദ്യമായാണെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി അധ്യക്ഷൻ ഡോ. ജെയിംസ് സ്റ്റുവർട്ട് പറയുന്നു. പങ്കാളിത്ത മാതൃത്വം എന്നാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയ രീതിയെ ഡോക്ടർമാർ വിളിക്കുന്നത്.
ആർമി ലാൻസ് കോർപറൽ ആയ ഡോണയും ഡെന്‍റൽ നഴ്സായ ജാസ്മിനും ഓൺലൈൻ സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നൽകുന്നതിൽ തുല്യ പങ്ക് വഹിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ അനുഭവമാണിതെന്നും ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.