ബെർലിൻ: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിനിടെ തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ ചിലകേന്ദ്രങ്ങൾ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ജർമനിയിലെ ജൂത സംഘടനകൾ. വൈറസുമായി ബന്ധപ്പെടുത്തി ജൂതന്മാരെ കുറ്റപ്പെടുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സർക്കാരിനോടും മാധ്യമങ്ങളോടും അവർ ആവശ്യപ്പെട്ടു.
സെമിറ്റിക് വിരുദ്ധത വ്യാപിപ്പിക്കാനും വിദ്വേഷ പ്രസംഗങ്ങൾ ഇൻറർനെറ്റിൽ പ്രചരിപ്പിക്കാനും വലതുപക്ഷ പ്രക്ഷോഭകർ ശ്രമിക്കുന്നതായി ജർമനിയിലെ സെൻട്രൽ കൗൺസിൽ ഓഫ് ജ്യൂസ് മേധാവി ജോസഫ് ഷസ്റ്റർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാമാരി ജനങ്ങളിൽ സൃഷ്ടിച്ച ഉത്കണ്ഠയുടെ മറവിൽ ജൂതവിരുദ്ധ ഗൂഢാലോചന നടപ്പാക്കുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകഭരണം കൈക്കലാക്കാനുള്ള ജൂതതന്ത്രമാണ് വൈറസിനുപിന്നിലെന്ന് ചിലർ പ്രചരിപ്പിക്കുന്നതായി ബെർലിനിലെ വാല്യൂസ് ഇനീഷ്യേറ്റീവ് എന്ന എൻ.ജി.ഒ പ്രസ്താവനയിൽ പറഞ്ഞു. ജർമനിയിൽ ലോക്ഡൗൺ നടപ്പാക്കിയതിനെതിരെയുള്ള പ്രതിഷേധം ചിലർ ജൂതർക്കെതിരെ തിരിച്ചുവിടുന്നതായും ഇവർ ആരോപിച്ചു.
അതേസമയം, രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രണ്ടാം ഹോളോകോസ്റ്റാണെന്നും വിവിധ സംഘടനകൾ ആരോപിച്ചു. ലോക്ഡൗണിനെതിരെ ജർമൻ നഗരങ്ങളിൽ നടക്കുന്ന ‘ശുചിത്വ പ്രകടന’ങ്ങളിൽ ലോക്ഡൗണിനെ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ നാസി കാലഘട്ടത്തിലെ ജൂതന്മാരെ പീഡിപ്പിക്കുന്നതിന് സമാനമാണെന്നാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.