പാരിസ്: സ്വന്തമായി രൂപകല്പന ചെയ്ത ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിനു മുകളില്‍ക്കൂടി പറന്ന് ഫ്രഞ്ചുകാരന് ചരിത്രംകുറിച്ചു. ഫ്രാന്‍സിലെ ഫ്രാങ്കി സപാട്ടയാണ് ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ പറന്നത്. 20 മിനിറ്റുകൊണ്ടാണ് ഫ്രാങ്കി സപാട്ട ലക്ഷ്യം നേടിയത്. കഴിഞ്ഞ ജൂലൈയില്‍ നടത്തിയ സമാന ശ്രമം പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലെ കലൈസിനു സമീപമാണ് പറക്കല്‍ നടത്തിയതെങ്കിലും യന്ത്രത്തകരാര്‍ മൂലം കടലിൽ വീഴുകയായിരുന്നു. ഇത്തവണ കുറവുകള്‍ പരിഹരിച്ചാണ് സാഹസികയാത്രക്കൊരുങ്ങിയത്.
അഞ്ചു ചെറിയ ജെറ്റ് എൻജിനിലാണ് ഫ്രാങ്കിയുടെ ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മണ്ണെണ്ണയാണ് ഇന്ധനം. മണ്ണെണ്ണ നിറച്ച ടാങ്ക് പുറംബാഗില് ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. മൂന്ന് ഹെലികോപ്ടറുകൾ ഇദ്ദേഹത്തിനൊപ്പം പറക്കല്‍ നിരീക്ഷിച്ച് കൂടെയുണ്ടായിരുന്നു. ഫ്രാന്‍സിലെ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ച 6.17നാണ് ഫ്രാങ്കി ഇംഗ്ലീഷ് ചാനലിനു മുകളില്‍ക്കൂടി പറന്നത്. ബ്രിട്ടനിലെ സെൻറ് മാര്‍ഗരറ്റ്സ് ബേയില്‍ സുരക്ഷിതമായി പറന്നിറങ്ങി.
മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, 35 കിലോമീറ്റര്‍ പറക്കാന്‍ ഇദ്ദേഹത്തിന് പാതിവഴിയില്‍ കടലില്‍ സജ്ജമാക്കിയ ബോട്ടിലിറങ്ങി ഇന്ധനം വീണ്ടും നിറക്കേണ്ടിവന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. ഹോവര്‍ ബോര്‍ഡ് വികസിപ്പിക്കാന്‍ 2018ല്‍ ഫ്രഞ്ച് സൈന്യം ഇദ്ദേഹത്തിന് 13 ലക്ഷം യൂറോ സാമ്പത്തികസഹായം നല്‍കിയിരുന്നു. ബ്രിട്ടനും സമാനമായ ഹോവര്‍ബോര്‍ഡില്‍ താൽപര്യം കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.