കിം ജോങ് ഉന്നിനെ വിമര്‍ശിച്ച രണ്ടു പ്രമുഖരെ വിമാനവേധ തോക്കുപയോഗിച്ച് വധിച്ചു

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വിമര്‍ശിച്ചതിന് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. പ്യോങ്യാങ്ങിലെ സൈനിക ക്യാമ്പില്‍ ഈ മാസാദ്യം വിമാനവേധ തോക്ക് ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെയും കൃഷിവകുപ്പിലെ മുന്‍ മന്ത്രിയെയുമാണ് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയന്‍ പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കിം ജോങ് ഉന്‍ ഉന്നതതലത്തിലെ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഒടുവിലത്തേതാണിത്. ലണ്ടനിലെ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കൂറുമാറി, അദ്ദേഹം കുടുംബ സമേതം ദക്ഷിണ കൊറിയയില്‍ എത്തിയതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.
മുന്‍ കൃഷി മന്ത്രി ഹവാങ് മിന്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ റി യോങ് ജിന്‍ എന്നിവരെ തൂക്കിക്കൊന്നതായാണ് പേര് വെളിപ്പെടുത്താത്ത സ്രോതസ്സിനെ ഉദ്ധരിച്ച് ജൂങ് അങ് ഇല്‍ബോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ പുറത്തുവിട്ടിരുന്ന ചില വധശിക്ഷാ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വധശിക്ഷാ വാര്‍ത്തകള്‍ ഉത്തരകൊറിയ ചിലപ്പോള്‍ പുറത്തുവിടാറുണ്ട്. കിമിന്‍െറ അമ്മാവന്‍ ജാന്‍ സോങ് തായേക് 2012ല്‍ കൊല്ലപ്പെട്ടത് ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. വിമത പ്രവര്‍ത്തനം നടത്തിയെന്നും  സമ്പദ് രംഗം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. അമ്മാവനെ വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ആ മരണം അനിവാര്യമായിരുന്നുവെന്നാണ് പിന്നീട് കിം പറഞ്ഞത്.
2015ല്‍ പ്രതിരോധമന്ത്രി ഹായോങ് ജോങ്ങിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചിരുന്നു.  
കിം ജോങ് ഉന്‍ പൊതുപരിപാടിയില്‍ ഉറക്കം നടിപ്പ് അനാദരവ് കാണിച്ചെന്നാരോപിച്ചായിരുന്നു ഇത്. നൂറുകണക്കിനു പേരുടെ മുന്നില്‍വെച്ച് വിമാനവേധ തോക്കുപയോഗിച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.
പിതാവിന്‍െറ മരണശേഷം 2011ല്‍ അധികാരമേറ്റെടുത്ത കിം  ഇതുവരെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.