യുെക്രെയ്ന് യു.എസ് സഹായം നിർത്തിയാൽ നികത്തില്ല -ഇ.യു
മോസ്കോ: യു.എസ് യുക്രെയ്ന് നൽകുന്ന സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയാൽ നികത്തില്ലെന്ന് യൂറോപ്യൻ യൂനിയൻ. യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെൽ ആണ് യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി യോഗത്തിൽ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക ഞെരുക്കം കാരണം യുക്രെയ്നുള്ള സാമ്പത്തിക സഹായം യു.എസ് നിർത്തിയിരുന്നു.
ഹ്രസ്വകാല ഫണ്ടിങ്ങിന് കഴിഞ്ഞദിവസം യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയത് മൂലമാണ് യു.എസിൽ ഫെഡറൽ ഷട്ട് ഡൗൺ (സാമ്പത്തിക അടച്ചുപൂട്ടൽ) ഒഴിവായത്. സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാറിന് നവംബർ 17വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ലിക്കുകളും പിന്തുണച്ചു.
യുക്രെയ്നുള്ള സഹായം നിർത്തണമെന്ന നിബന്ധനയോടെയാണ് ഒരു കൂട്ടം റിപ്പബ്ലിക്കുകൾ ബില്ലിനെ പിന്തുണച്ചത്. യുക്രെയ്ന് സഹായം നൽകാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന് താൽപര്യമുണ്ടെങ്കിലും റിപ്പബ്ലിക്കൻ സമ്മർദം ശക്തമാണ്. കോടികളുടെ സാമ്പത്തിക, ആയുധ സഹായമാണ് യു.എസും യൂറോപ്പിലെ സഖ്യരാജ്യങ്ങളും യുക്രെയ്ന് നൽകിവന്നത്. അതിനിടെ പാശ്ചാത്യൻ സൈനിക, സാമ്പത്തിക സഹായം കൂടാതെ യുക്രെയ്ന് ഒരാഴ്ചയിലധികം പിടിച്ചുനിൽക്കാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അവകാശപ്പെട്ടു. റഷ്യ ആക്രമണം തുടങ്ങിയ 90000ത്തിലേറെ സൈനികരെ യുക്രെയ്ന് നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.