‘ഞങ്ങളുടെ സ്വത്തുക്കൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടി ഉറപ്പ്’: അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: അമേരിക്കൻ സൈനിക ഭീഷണികൾക്ക് എതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളുടെ എണ്ണ-വാതക ഉൽപാദന ശൃംഖലകൾ വിശാലവും എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്നവയുമാണ്. എന്നാൽ ഈ കടലിലും പരിസരങ്ങളിലുമുള്ള അമേരിക്കൻ എണ്ണ-വാതക കമ്പനികളും സമാനമായ രീതിയിൽ അപകടസാധ്യത നേരിടുന്നുണ്ട്. ഞങ്ങളുടെ സ്വത്തുക്കൾ ആക്രമിക്കപ്പെട്ടാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഞങ്ങൾ അത് ഇതിനകം തെളിയിച്ചതുമാണ്,’- ഖാലിബാഫ് കുറിച്ചു. കൂടാതെ ഇപ്പോൾ ഉപയോഗശൂന്യമായി മാറിയ അമേരിക്കൻ സൈനിക താവളങ്ങളെക്കുറിച്ച് ഓർമിക്കാനും ആവശ്യപ്പെട്ടു. യു.എസ് സമ്പദ്‌വ്യവസ്ഥയുടെ 'നഷ്ടപ്പെട്ട ദശകമാണ്' വരാനിരിക്കുന്നത് എന്നും ഇതിന് കാരണം അമേരിക്കൻ നീതിന്യായ ഡിപ്പാർട്മെന്റിലെ ‘കോമാളികളാ’ണെന്ന പരാമർശവും ഖാലിബഫ് പങ്കുവെച്ച ചിത്രത്തിലുണ്ട്.
ഇറാനിയൻ എണ്ണക്കപ്പലുകൾ തകർക്കുമെന്ന് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തിയ ഭീഷണിക്കുള്ള മറുപടിയായാണ് ഖാലിബാഫിന്റെ പ്രതികരണം. ഇറാൻ കപ്പലുകൾ യു.എസ് സൈന്യത്തിന് നേരെ വെടിയുതിർത്താൽ അവയെ തകർക്കുമെന്നും, ഇറാന് സ്വന്തമായി നാവികസേനയോ വ്യോമസേനയോ ഇല്ലാത്തതിനാൽ അവരുടെ എണ്ണക്കപ്പലുകൾ പൂർണമായും പ്രതിരോധരഹിതമാണെന്നുമായിരുന്നു ഹെഗ്സെത്തിന്റെ അവകാശവാദം. യു.എസ് സെൻട്രൽ കമാൻഡിന്റെ ടാങ്കറുകൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഹെഗ്സെത്ത് പങ്കുവെച്ചിരുന്നു.
അതേസമയം, അമേരിക്ക ഭീഷണിയും ആക്രമണവും അവസാനിപ്പിക്കുകയാണെങ്കിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി വ്യക്തമാക്കി. ഞായറാഴ്ച ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാഷിങ്ടണിന്റെ സൈനിക നിലപാടുകളെ ആശ്രയിച്ചായിരിക്കും ഈ വിഷയത്തിലുള്ള ഇറാന്റെ അന്തിമ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ വ്യാപാരത്തിന് നിർണായകമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.