ഹുർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പൽ
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ. ഏപ്രിൽ 4-ന് 'ഗ്രീൻ സാൻവി' എന്ന എൽ.പി.ജി കപ്പൽ കടലിടുക്ക് പിന്നിട്ടതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ, നിലവിലെ ഉപരോധത്തിനിടയിൽ ഏറ്റവും കൂടുതൽ കപ്പലുകൾ സുരക്ഷിതമായി കടത്തിവിട്ട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തുകയും ഊർജ്ജ വിപണികളിൽ പ്രക്ഷുബ്ധത സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ഇറാൻ ഹുർമുസ് കടലിടുക്കിൽ തങ്ങളുടെ പിടി മുറുക്കിയത്.
സമുദ്ര ഡാറ്റ പ്രകാരം, പ്രധാന കപ്പൽ പാത മുറിച്ചുകടക്കുന്ന ചരക്ക് കപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളവരോ അല്ലെങ്കിൽ അവിടേക്ക് പോകുന്നവരോ ആണ്. ഇറാൻ ഇന്ത്യയെ ഒരു 'സൗഹൃദ രാജ്യം' ആയി പ്രഖ്യാപിച്ചതാണ് ഈ സുരക്ഷിത യാത്രക്ക് വഴിയൊരുക്കിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ അധികൃതരും തമ്മിൽ നടത്തിയ നിരന്തരമായ ചർച്ചകളുടെ ഫലമായാണ് സങ്കീർണ്ണമായ ഈ സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് മുൻഗണന ലഭിച്ചത്.
ഇന്ത്യൻ പതാകയേന്തി, മാർച്ച് 26 മുതൽ 28 വരെ, 92,612 ടൺ എൽ.പി.ജിയുമായി 'പൈൻ ഗ്യാസും' 'ജഗ് വസന്തും' ഇന്ത്യയിലെത്തി. അതിനുമുമ്പ്, ഏകദേശം 92,712 ടൺ എൽ.പി.ജി യുമായി 'എം.ടി ശിവാലിക്കും' 'എം.ടി നന്ദാദേവിയും' മാർച്ച് 16 ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും മാർച്ച് 17 ന് കാണ്ട്ല തുറമുഖത്തും എത്തിയിരുന്നുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, യു.എ.ഇയിൽ നിന്ന് 80,886 ടൺ അസംസ്കൃത എണ്ണയുമായി ടാങ്കർ' ജഗ് ലാഡ്കി 'മാർച്ച് 18 ന് മുന്ദ്രയിലെത്തി, അതേസമയം ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് ഗ്യാസോലിൻ കൊണ്ടുപോകുന്ന 'ജഗ് പ്രകാശ്' മുമ്പ് സുരക്ഷിതമായി കടലിടുക്ക് കടന്നിരുന്നു.
യുദ്ധമേഖലയിലൂടെ സുരക്ഷിതമായി എത്തിച്ചേർന്ന എൽ.പി.ജി കാരിയറുകളായ ബി.ഡബ്ള്യൂ.ടി.വൈ.ആർ ( BW TYR), ബി.ഡബ്ള്യൂ. ഇ.എൽ.എം (BW ELM) എന്നിവ കടലിടുക്ക് കടന്നത് ഏകദേശം 94,000 ടൺ എൽ.പി.ജി ചരക്ക് വഹിച്ചുകൊണ്ടായിരുന്നു
വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതക ചരക്ക് വഹിച്ചുകൊണ്ട്, 'ഗ്രീൻ സാൻവി' യും ഹുർമുസ് കടലിടുക്ക് കടന്നു. കപ്പലുകളെ അനുഗമിച്ച് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും സജ്ജമായിരുന്നു.
എട്ട് കപ്പലുകൾ സുരക്ഷിതമായി എത്തിയെങ്കിലും, ഏതാണ്ട് 17 മുതൽ 18 വരെ ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. ഇന്ത്യൻ നാവികസേന നേരിട്ട് അകമ്പടി സേവിക്കുന്നില്ലെങ്കിലും, ഒമാൻ കടലിലും അറബിക്കടലിലും ശക്തമായ സാന്നിധ്യം നിലനിർത്തിക്കൊണ്ട് ഈ കപ്പലുകളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.