(ഫയൽ ചിത്രം)
ഡ്രോൺ ഭീഷണി: മോൾഡോവയിൽ സെലൻസ്കിയുടെ വിമാനം വൈകി; ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി നോർവേ പ്രധാനമന്ത്രി
ഓസ്‌ലോ: വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലൻസ്കി സഞ്ചരിച്ച വിമാനം മോൾഡോവയിൽ വൈകി. റഷ്യൻ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ അടിയന്തരമായി മോൾഡോവയുടെ വ്യോമാതിർത്തി അടച്ചത്. ഡ്രോൺ അപായ മുന്നറിയിപ്പിനെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകിയെങ്കിലും, പിന്നീട് റഷ്യൻ ഡ്രോൺ മോൾഡോവൻ മണ്ണിൽ തകർന്നുവീണതായി ഉറപ്പുവരുത്തിയ ശേഷമാണ് വിമാനത്തിന് ടേക്ക്-ഓഫ് ചെയ്യാൻ അനുമതി നൽകിയതെന്ന് മോൾഡോവൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ചൊവ്വാഴ്ച രണ്ട് റഷ്യൻ ഡ്രോണുകളാണ് മോൾഡോവയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിലൊന്ന് തലസ്ഥാനത്തിന് വടക്കുള്ള വയലിൽ പതിച്ച് വൻ തീപിടിത്തത്തിന് കാരണമായി. രണ്ടാമത്തെ ഡ്രോൺ അയൽരാജ്യമായ റൊമാനിയയുടെ വ്യോമാതിർത്തിയിലേക്ക് കടക്കുകയാണുണ്ടായത്. റഷ്യയുടെ ഈ നടപടി ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയാണെന്ന് മോൾഡോവൻ പ്രസിഡന്റ് മയ സാന്ദു അപലപിച്ചു. ഡ്രോൺ ഭീഷണിയെത്തുടർന്ന് മൂന്ന് വിമാനങ്ങളുടെ പുറപ്പെടലും നാല് വിമാനങ്ങളുടെ ലാൻഡിങ്ങും വൈകി.
അതിനിടെ, മോൾഡോവയിൽ നിന്ന് പുറപ്പെടുന്നതിനിടെ സെലൻസ്കിയുടെ വിമാനത്തിന് സമീപത്തുകൂടി ഡ്രോൺ കടന്നുപോയതായും വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് ഒഴിവായതെന്നും നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോർ വെളിപ്പെടുത്തി. നോർവീജിയൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻ.ആർ.കെയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് സെലൻസ്കി ഓസ്‌ലോയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച ഓസ്‌ലോ സെൻട്രലിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ മറ്റ് രാഷ്ട്രത്തലവന്മാർക്കൊപ്പം സെലൻസ്കിയും പങ്കെടുത്തു. ചടങ്ങുകൾ പൂർത്തിയായ ഉടൻ തന്നെ അദ്ദേഹം നോർവേയിൽ നിന്ന് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.