ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 42 വർഷത്തെ ദീർഘിച്ച ഇടവേളയ്ക്ക് ശേഷം ആദ്യമായി ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 1984-ൽ, രാജ്യം 'സയർ' എന്നറിയപ്പെട്ടിരുന്ന കാലത്താണ് ഇവിടെ അവസാനമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. കേവല സ്ഥിതിവിവരക്കണക്കിനപ്പുറം, സ്വന്തം രാജ്യത്ത് തങ്ങളുടെ നിലനിൽപ്പും പൗരത്വവും ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടാനുള്ള വലിയൊരു അവസരമായാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇതിനെ വീക്ഷിക്കുന്നത്.
ആഭ്യന്തര സംഘർഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും കാരണം പതിറ്റാണ്ടുകളായി കോംഗോയിൽ ഭൂരിഭാഗം പൗരന്മാർക്കും സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ലഭ്യമായിരുന്നില്ല. വോട്ടർ ഐഡി കാർഡുകളാണ് ഇതുവരെ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചിരുന്നത്. 20 വയസ്സിലധികം പ്രായമായവരടക്കമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ജനിച്ചതിനുശേഷം ഇതാദ്യമായാണ് സർക്കാരിന്റെ ഒരു കണക്കെടുപ്പിൽ ഉൾപ്പെടാൻ സാധിക്കുന്നത്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടുന്നതും ദേശീയ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതും തങ്ങൾക്ക് പൗരത്വവും അന്തസ്സും നൽകുമെന്നാണ് ഇവിടുത്തെ ജനങ്ങൾ പ്രത്യാശിക്കുന്നത്.
പുതിയ ജനസംഖ്യാ കണക്കുകൾ പുറത്തുവരുന്നതോടെ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തികളിലും ഓരോ പ്രവിശ്യയ്ക്കും ലഭിക്കുന്ന പാർലമെന്റ് സീറ്റുകളുടെ എണ്ണത്തിലും വലിയ മാറ്റങ്ങളുണ്ടാകും. ഇത് വോട്ടുബാങ്കുകളെ നേരിട്ട് ബാധിക്കുമെന്നതിനാൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ ആശങ്ക ശക്തമാണ്.
മുൻ പ്രസിഡന്റ് ജോസഫ് കബിലയുടെ ഭരണകാലത്ത് ആരംഭിച്ച തിരിച്ചറിയൽ സംവിധാന നടപടികൾ രാഷ്ട്രീയ പ്രതിസന്ധികൾ കാരണം സ്തംഭിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപായി നടത്തുന്ന ഈ സെൻസസ്, വോട്ടർ പട്ടികയിലും അധികാര വിതരണത്തിലും ഭരണകക്ഷിക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്താൻ ഉപയോഗിച്ചേക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് സെൻസസിലൂടെ ഐഡന്റിറ്റി കാർഡുകൾ ലഭിക്കുമ്പോൾ, വംശീയവും രാഷ്ട്രീയവുമായ ചില പ്രദേശങ്ങളിൽ പൗരത്വം സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമാകാൻ സാധ്യയുണ്ടെന്നാണ് ചില ഗവേഷണ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
വംശീയ അക്രമങ്ങളും സായുധ ആക്രമണങ്ങളും കാരണം ലക്ഷക്കണക്കിന് ജനങ്ങളാണ് സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്ത് അഭയാർത്ഥി ക്യാമ്പുകളിലും മറ്റ് സുരക്ഷിത മേഖലകളിലും കഴിയുന്നത്. ജനങ്ങൾ സ്വന്തം സമുദായങ്ങളിലോ വാസസ്ഥലങ്ങളിലോ ഇല്ലാത്ത സാഹചര്യത്തിൽ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.