മഹാമാരി ബാധയിൽനിന്ന് രക്ഷ നേടാൻ ഒടുവിൽ ബ്രിട്ടനും അടച്ചുപൂട്ടൽ നടപടികളിലേക്ക്. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം 6.6 കോടി ജനങ്ങളോട് വീട്ടിൽ കഴിയാൻ ആവശ്യപ്പെട്ടത്.
ഇന്നലെ മാത്രം 53 പേർ മരിച്ചതോടെ രാജ്യത്ത് മരണ സംഖ്യ 335 ആയി ഉയർന്നു. 7000 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 381,435 ആയി. 16,550 പേരാണ് ഇതുവരെ മരിച്ചത്. 102,423 പേർ രോഗമുക്തരായി.
ഇറ്റലിയിൽ 602 മരണം
തിങ്കളാഴ്ച 602 പേർ മരിച്ച ഇറ്റലിയിൽ ആകെ മരണം 6,077 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്. ജോലിക്കിടെ രോഗം ബാധിച്ച് 17 ഡോക്ടർമാരാണ് ഇവിടെ മരിച്ചത്. രാജ്യത്തിനകത്ത് യാത്ര നിരോധിച്ചു. കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. 63,928 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സ്പെയിൻ: നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ 434 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2206 പേരാണ് ആകെ മരിച്ചത്.
യുഎസ്: 41,708 പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസിൽ മരണ സംഖ്യ 400ആയി. യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു.
ചൈനയിൽ 39 പുതിയ കേസ്
പുതിയ രോഗികൾ കുറയുന്ന ചൈനയിൽ ഒടുവിൽ റിപ്പോർട്ട് ചെയ്ത 39 കേസുകൾ പുറത്തുനിന്നു വന്നത്. പുറമേനിന്നു വീണ്ടും വൈറസ് എത്തുന്നതു തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 3277 പേർ മരിച്ച രാജ്യത്ത് 81,496 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.