അബുജ: നൈജീരിയയിൽ കോളറ രോഗബാധ അതിശക്തമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി അധികൃതർ. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ രോഗബാധ നിയന്ത്രണവിധേയമാക്കാൻ പൊലീസ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്നലെമുതൽ രാജ്യത്തുടനീളം കടുത്ത ശുചിത്വ പരിപാലന നിയമങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്.
സമീപ ആഴ്ചകളിൽ മാത്രം ബോർണോ സംസ്ഥാനത്ത് ജലജന്യ രോഗമായ കോളറ ബാധിച്ച് 39 പേരാണ് മരണപ്പെട്ടത്. പ്രാദേശിക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4,204 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബോർണോയുടെ തലസ്ഥാനമായ മൈദുഗുരി, സമീപ പ്രദേശമായ ജെറെ ജില്ല എന്നിവിടങ്ങളിലാണ് നിലവിൽ രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രോഗത്തെ പ്രതിരോധിക്കാൻ ജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് പൊലീസ് നേതൃത്വം നൽകുന്നത്.പ്രതിമാസ പരിസ്ഥിതി ശുചിത്വ പരിപാടികൾ പൂർണ്ണ അർത്ഥത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ബോർണോ സ്റ്റേറ്റ് പൊലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെയും മറ്റ് ആരോഗ്യ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ, രോഗബാധിതർക്ക് അടിയന്തര പരിചരണം നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും താൽക്കാലികമായി സ്ഥാപിച്ചു കഴിഞ്ഞു.
വിഷലിപ്തമായ ബാക്ടീരിയ അടങ്ങിയ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന കോളറ, ശരീരത്തിൽ അതിവേഗം നിർജ്ജലീകരണമുണ്ടാക്കുകയും ഗുരുതരമായ വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മാരക രോഗമാണ്. വികസിത രാജ്യങ്ങൾ ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ രോഗത്തെ പൂർണ്ണമായും തുടച്ചുമാറ്റിയിട്ടുണ്ടെങ്കിലും, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ദീർഘകാലമായി തുടരുന്ന കലാപങ്ങളും ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും മൂലം തകർന്നടിഞ്ഞ ബോർണോയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രോഗം അതിവേഗം പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.